മോൺട്രിയൽ: സ്കൂളിലെ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുടെ ലിംഗമാറ്റ വിവരങ്ങൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കണമെന്ന സർക്കാർ നയത്തിനെതിരെ അധ്യാപിക ക്യുബെക് സുപ്പീരിയർ കോടതിയെ സമീപിച്ചു. സ്കൂൾ ബോർഡിന്റെ നിർദ്ദേശം തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപിക ഹർജി നൽകിയത്. വിദ്യാർത്ഥിയുടെ വ്യക്തിവിവരങ്ങൾ സംരക്ഷിക്കുന്നതിനായി അധ്യാപികയുടെ പേര് വെളിപ്പെടുത്തരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
2023-ൽ ഒരു വിദ്യാർത്ഥിയുടെ കാര്യത്തിൽ ക്ലാസ് മുറിയിൽ പുരുഷ സർവ്വനാമങ്ങളും (Pronouns) മാതാപിതാക്കളോട് സംസാരിക്കുമ്പോൾ സ്ത്രീ സർവ്വനാമങ്ങളും ഉപയോഗിക്കാൻ തനിക്ക് നിർദ്ദേശം ലഭിച്ചതായി അധ്യാപിക ആരോപിക്കുന്നു. ഇത് പാലിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായിരുന്നതായും ഇവർ കോടതിയെ അറിയിച്ചു. 14 വയസ്സും അതിനുമുകളിലും പ്രായമുള്ള വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെ അനുമതിയില്ലാതെ പേരും സർവ്വനാമങ്ങളും മാറ്റാൻ അനുവാദം നൽകുന്ന 2021-ലെ വിദ്യാഭ്യാസ വകുപ്പിന്റെ നയം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വിദ്യാർത്ഥികളുടെയും കേസിൽ സാക്ഷികളായി എത്തുന്നവരുടെയും സ്വകാര്യത സംബന്ധിച്ച വാദങ്ങളാണ് നിലവിൽ കോടതി പരിഗണിക്കുന്നത്. ട്രാൻസ്‌ജെൻഡർ യുവാക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ‘ജൂറിട്രാൻസ്’ (Juritrans), മാതാപിതാക്കളുടെ കൂട്ടായ്മയായ ‘അവർ ഡ്യൂട്ടി കാനഡ’ (Our Duty Canada) എന്നീ സംഘടനകൾ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. സാക്ഷികളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് അധ്യാപികയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, ഇത് ക്രോസ് വിസ്താരത്തെ ബാധിക്കുമെന്ന് ജൂറിട്രാൻസ് വാദിച്ചു.
ലിംഗമാറ്റം നടത്തിയ ശേഷം അത് വേണ്ടെന്നുവെച്ച (Detransitioned) വ്യക്തികളുടെയും ട്രാൻസ്‌ജെൻഡർ കുട്ടികളുടെ മാതാപിതാക്കളുടെയും സത്യവാങ്മൂലങ്ങൾ കേസിൽ നിർണ്ണായകമാണെന്ന് അധ്യാപികയുടെ അഭിഭാഷകൻ ഒലിവിയർ സെഗ്വിൻ കോടതിയിൽ പറഞ്ഞു. എന്നാൽ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാക്ഷികൾക്ക് അജ്ഞാതരായി തുടരാൻ നിയമപരമായ അവകാശമില്ലെന്ന് ജൂറിട്രാൻസ് അഭിഭാഷക ലക്സ് ഗിൽ വാദിച്ചു. കേസിൽ കോടതിയുടെ വിധി വരും ആഴ്ചകളിൽ പ്രതീക്ഷിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Transgender student privacy policy: Teacher takes school board to court



