കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റി’ന് വിലക്കേർപ്പെടുത്തി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമയുടെ ലാഭവിഹിതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ചിത്രവുമായി കരാറിലേർപ്പെടരുതെന്ന് അംഗങ്ങളായ തിയറ്ററുകൾക്ക് സംഘടന നിർദേശം നൽകി. ഏപ്രിൽ 23-ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയ്ക്ക് ഈ വിലക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സാധാരണയായി മലയാള സിനിമകൾക്ക് ആദ്യ ആഴ്ച 60 ശതമാനവും രണ്ടാം ആഴ്ച 55 ശതമാനവും വിഹിതമാണ് തിയറ്റർ ഉടമകൾ നിർമാതാക്കൾക്ക് നൽകുന്നത്. എന്നാൽ, പേട്രിയറ്റിന്റെ നിർമാതാക്കളായ ആന്റോ ജോസഫ് പ്രൊഡക്ഷൻസ് ആദ്യ രണ്ടാഴ്ചയും 60 ശതമാനം വിഹിതം വേണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ഈ നിബന്ധന അംഗീകരിച്ച് സിനിമ പ്രദർശിപ്പിക്കുന്നത് തിയറ്ററുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും മൾട്ടിപ്ലക്സുകൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ വിഹിതമാണ് തങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഫിയോക് ഭാരവാഹികൾ വ്യക്തമാക്കി.
സിനിമയുടെ നിർമാണച്ചെലവ് കണക്കിലെടുത്താണ് ഇത്തരമൊരു കരാർ മുന്നോട്ടുവെച്ചതെന്നാണ് നിർമാണ വിഭാഗത്തിന്റെ വിശദീകരണം. പ്രശ്നത്തിൽ സംഘടനയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ പരിഹരിക്കാനാകുമെന്നും അവർ പ്രതീക്ഷ അറിയിച്ചു. സംസ്ഥാനത്തെ 450-ഓളം തിയറ്ററുകൾ ഫിയോക്കിന് കീഴിലുള്ളതിനാൽ വിലക്ക് നീങ്ങിയില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം പ്രതിസന്ധിയിലാകും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
'Patriot' banned by theater owners: Fight over production share intensifies; release in crisis


