കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ ഇൻഫ്ലുവൻസ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. ഈ സീസണിൽ മാത്രം ഇതുവരെ 255 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 2022-23 കാലയളവിൽ 121 മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, ഓരോ വർഷവും മരണം വർദ്ധിച്ചു വരുന്നത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.
രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ പ്രവിശ്യയിലെ ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണ്. കഠിനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം നിർത്താതെ തുടരുകയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിദഗ്ധ ഡോ. ലിനോറ സാക്സിംഗർ പറഞ്ഞു. അടിയന്തര വിഭാഗങ്ങളിൽ രോഗികളുടെ തിരക്ക് കാരണം മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഇൻഫ്ലുവൻസ എ (H3N2) എന്ന വകഭേദമാണ് ഇത്തവണ കൂടുതൽ പേരെ ബാധിച്ചത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം രോഗം ഇത്ര കഠിനമാകാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നിലവിലുള്ള വാക്സിനുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധം വൈറസിന് വന്ന മാറ്റം, മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ആളുകൾ മാത്രം വാക്സിൻ സ്വീകരിച്ചത്, വൈറസിന്റെ തീവ്രത എന്നിവയാണിവ. കാനഡയുടെ മറ്റ് ഭാഗങ്ങളിൽ രോഗവ്യാപനം അല്പം കുറഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും ആൽബർട്ടയിൽ ഇപ്പോഴും രോഗനിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.
വാക്സിൻ വിതരണവും ആരോഗ്യരംഗത്തെ ആശയവിനിമയവും മെച്ചപ്പെടുത്തണമെന്ന് പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെട്ടു. വരും വർഷങ്ങളിലും ഇതേ സാഹചര്യം തുടർന്നാൽ നിലവിലെ ആരോഗ്യസംവിധാനത്തിന് അത് താങ്ങാനാവില്ലെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. കൃത്യമായ വാക്സിനേഷൻ ഉറപ്പാക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏക മാർഗ്ഗമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
serious flu cases leaves hundreds dead in Alberta



