പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളടക്കം എട്ട് ഇന്ത്യക്കാരെ സുരക്ഷിതമായി ശ്രീലങ്കയിലെത്തിച്ചു. പാലക്കാട്, എറണാകുളം സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുകാരി സ്മൃതി എന്നിവരടങ്ങുന്ന കുടുംബമാണ് കറാച്ചിയിൽ നിന്ന് മോചിതരായത്. ഇവർ നാളെ പുലർച്ചെയോടെ കൊച്ചിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു.
അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനം, മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം മൂലം വ്യോമപാതകൾ അടച്ചതോടെ കറാച്ചിയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. നൊർക്ക റൂട്ട്സും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ തിരികെ എത്തിക്കാനായത്.
കുവൈത്തിലുള്ള ലോക കേരള സഭാംഗം വഴിയാണ് കുടുംബം നൊർക്കയെ വിവരമറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൊളംബോയിലെത്തിയ സംഘം അവിടെനിന്ന് ഡൽഹി വഴിയാകും കൊച്ചിയിലെത്തുക. പശ്ചിമേഷ്യയിലെ സംഘർഷം മൂലം വ്യോമഗതാഗതം തടസ്സപ്പെട്ടത് നിലവിൽ നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Malayali family stranded in Karachi brought to Sri Lanka; will reach Kochi tomorrow



