ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ സ്നോമൊബൈൽ യാത്രയ്ക്കിടെ കാണാതായ ദമ്പതികളെ തടാകത്തിലെ മഞ്ഞുപാളികൾക്കടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 17 മുതൽ കാണാതായ 65 വയസ്സുകാരന്റെയും 58 വയസ്സുകാരിയുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. 100 മൈൽ ഹൗസ് സ്വദേശികളായ ഇവരുടെ പേരുവിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഷാർലറ്റ് തടാകത്തിലെ ഉറഞ്ഞുകൂടിയ മഞ്ഞുപാളികൾക്കടിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് അനാഹിം ലേക്ക് ആർസിഎംപി (RCMP) അറിയിച്ചു.
ദിവസങ്ങളോളം ദമ്പതികളെ കുറിച്ച് വിവരമില്ലാതായതോടെ അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് അപകടത്തിന്റെ സൂചനകൾ ലഭിച്ചത്. ഫെബ്രുവരി 17-ന് തടാകത്തിന് മുകളിലൂടെ സ്നോമൊബൈലിൽ സഞ്ചരിക്കവെ മഞ്ഞുപാളി തകർന്ന് ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കാണാതായ വിവരം വൈകി റിപ്പോർട്ട് ചെയ്തതിനാൽ, തകർന്ന മഞ്ഞുപാളികൾ വീണ്ടും ഉറയുകയും അപകടം നടന്ന സ്ഥലം തിരിച്ചറിയാൻ കഴിയാത്ത വിധം മൂടപ്പെടുകയും ചെയ്തത് തിരച്ചിലിന് വെല്ലുവിളിയായി.
ഞായറാഴ്ച സ്ഥലത്തെത്തിയ പോലീസിന്റെ പ്രത്യേക അണ്ടർവാട്ടർ റിക്കവറി ടീമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കഠിനമായ തണുപ്പിൽ തടാകത്തിനടിയിൽ മുങ്ങാംകുഴിയിട്ട് തിരച്ചിൽ നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ തടാകങ്ങളിലെ മഞ്ഞിന്റെ കാഠിന്യം കുറയ്ക്കാറുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നത് അതീവ അപകടകരമാണെന്നും അനാഹിം ലേക്ക് ഡിറ്റാച്ച്‌മെന്റ് കമാൻഡർ സാർജന്റ് സ്കോട്ട് ക്ലേ പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ഇതൊരു അപകടമാണെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ. നിലവിൽ ബിസി കൊറോണർ സർവീസ് മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പോലീസ് വിവരം അറിയിച്ചു. മഞ്ഞുറഞ്ഞ തടാകങ്ങളിലും നദികളിലും വിനോദങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
2-snowmobilers-in-bc-dead-after-falling-through-frozen-lake
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



