മെക്സിക്കോയിലെ ഏറ്റവും സ്വാധീനമുള്ള മയക്കുമരുന്ന് മാഫിയയായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ വ്യാപകമായ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഈ സാഹചര്യത്തിൽ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് മെക്സിക്കോ സിറ്റിയിലെ ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അക്രമം പടരുന്ന പശ്ചാത്തലത്തിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും എംബസി അറിയിച്ചു.
ഫെബ്രുവരി 22 ഞായറാഴ്ച ജാലിസ്കോയിലെ തപാൽപയിൽ മെക്സിക്കൻ സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് എൽ മെഞ്ചോ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കാർട്ടൽ അംഗങ്ങൾ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീയിടുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ജാലിസ്കോ, തമൗലിപാസ്, മിച്ചോവാക്കൻ, ഗ്വെരേറോ, ന്യൂവോ ലിയോൺ എന്നീ സംസ്ഥാനങ്ങളിൽ സംഘർഷം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. പ്യൂർട്ടോ വല്ലാര്ത, ഗ്വാഡലഹാര തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളെയും ഗതാഗത സംവിധാനങ്ങളെയും അക്രമങ്ങൾ ബാധിച്ചിട്ടുണ്ട്.
ഇന്ത്യൻ പൗരന്മാർ പ്രാദേശിക വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു. സംഘർഷ മേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും ജനക്കൂട്ടങ്ങൾക്കിടയിൽ പോകുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്കായി എംബസിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഇന്ത്യയെക്കൂടാതെ അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാർക്ക് സമാനമായ യാത്രാ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
El Mencho’s murder; Violence spreads in Mexico, embassy issues alert to Indians



