കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. ജി.സി.ഡി.എ ഉന്നയിച്ച വാടക വർദ്ധനവ് ബ്ലാസ്റ്റേഴ്‌സ് അധികൃതർ അംഗീകരിച്ചതോടെയാണ് മത്സരത്തിന് പച്ചക്കൊടി വീണത്. ഒരു മത്സരത്തിന് 4.2 ലക്ഷം രൂപ എന്ന നിരക്കിൽ ആദ്യ ഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ക്ലബ് മാനേജ്‌മെന്റ് ഉറപ്പുനൽകി. ഇതോടെ നാളെ രാത്രി ഏഴരയ്ക്ക് മുംബൈ സിറ്റിക്കെതിരായ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
വാടക തർക്കം പരിഹരിക്കപ്പെട്ടത് ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നതെങ്കിലും, ജി.സി.ഡി.എയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മത്സരത്തിന് തൊട്ടുതലേന്ന് വാടക കൂട്ടി ചോദിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട ആരോപിച്ചു. കായികമന്ത്രി വിഷയത്തിൽ ഇടപെടാതിരുന്നതും സ്റ്റേഡിയം നവീകരണത്തിലെ മെല്ലെപ്പോക്കും സംശയാസ്പദമാണെന്നും ആരാധകർ പ്രതികരിച്ചു.
നേരത്തെ ജി.സി.ഡി.എയുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് സി.ഇ.ഒ അഭിക് ചാറ്റർജി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആരാധകരുടെ ആശങ്കകൾക്ക് അറുതി വരുത്തിക്കൊണ്ട് ക്ലബ് തീരുമാനമെടുത്തത്. ഇതോടെ നാളെ മഞ്ഞക്കടലായി മാറാൻ ഒരുങ്ങുകയാണ് കൊച്ചി സ്റ്റേഡിയം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kerala Blasters bow to GCDA; ISL match to be held in Kochi tomorrow



