വിനിപെഗ്: മാനിറ്റോബയിലെ പ്രമുഖ ആശുപത്രിയായ ഹെൽത്ത് സയൻസസ് സെന്ററിൽ (HSC) സുരക്ഷാ പരിശോധന ശക്തമാക്കിയതോടെ എട്ട് മാസത്തിനിടെ ആയിരക്കണക്കിന് ആയുധങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്കാനറുകൾ വഴി നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. 2025 മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ ശരാശരി പ്രതിദിനം ആറ് ആയുധങ്ങൾ വീതമാണ് ആശുപത്രി കവാടങ്ങളിൽ നിന്ന് കണ്ടെത്തിയത്.
ആശുപത്രിയിലെ വിവിധ പ്രവേശന കവാടങ്ങളിലായി സ്ഥാപിച്ച സ്കാനറുകൾ വഴി ആകെ 1,546 അപകടകരമായ വസ്തുക്കളാണ് കണ്ടെത്തിയത്. ഇതിൽ 332 എണ്ണം കുട്ടികളുടെ ആശുപത്രിയുടെ ഇമർജൻസി വിഭാഗത്തിൽ നിന്നാണെന്നത് അധികൃതരെയും നഴ്‌സുമാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. കത്തികൾ, കോടാലികൾ, ചുറ്റികകൾ, സ്ക്രൂഡ്രൈവറുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതൽ മാനിറ്റോബ സർക്കാർ ഈ സ്കാനറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു.
ആശുപത്രി ജീവനക്കാർ നേരിടുന്ന കടുത്ത സുരക്ഷാ ഭീഷണിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മാനിറ്റോബ നഴ്‌സസ് യൂണിയൻ പ്രസിഡന്റ് ഡാർലീൻ ജാക്‌സൺ പ്രതികരിച്ചു. കുട്ടികളുടെ വിഭാഗത്തിൽ പോലും അക്രമ സംഭവങ്ങൾ വർധിക്കുന്നത് സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്കാനറുകൾ സ്ഥാപിച്ചത് ഉചിതമായ തീരുമാനമാണെങ്കിലും, എല്ലാ കവാടങ്ങളിലും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. നിലവിൽ 24 മണിക്കൂറും പോലീസ് സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികൾ പ്രവിശ്യാ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Security threat: Over 1,500 deadly weapons seized at Winnipeg HSC Hospital in eight months



