വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ 2026-ലെ ബജറ്റിൽ വ്യാപകമായ നികുതി വർദ്ധനവും 15,000 പൊതുമേഖലാ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബജറ്റിൽ 13.3 ബില്യൺ ഡോളറിന്റെ കമ്മി രേഖപ്പെടുത്തി. മുൻവർഷത്തെ 9.6 ബില്യൺ ഡോളറിൽ നിന്നാണ് കമ്മി ഇത്രയധികം വർദ്ധിച്ചത്. വരും വർഷങ്ങളിലും കമ്മി തുടരുമെന്നും പ്രവിശ്യയുടെ ആകെ കടം 154 ബില്യൺ ഡോളറിൽ നിന്ന് 235 ബില്യൺ ഡോളറായി ഉയരുമെന്നും ധനമന്ത്രി ബ്രെൻഡ ബെയ്‌ലി നിയമസഭയിൽ അറിയിച്ചു.
അമേരിക്കൻ താരിഫുകളും ഭവന വിപണിയിലെ മാന്ദ്യവുമാണ് പ്രവിശ്യയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി. 2008-ന് ശേഷം ആദ്യമായി അടിസ്ഥാന നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർത്തി. ഇതിനുപുറമെ, 3 മില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള വീടുകളുടെ പ്രോപ്പർട്ടി ടാക്സ്, സ്പെക്കുലേഷൻ ആൻഡ് വേക്കൻസി ടാക്സ് എന്നിവയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. ലാൻഡ്‌ലൈൻ ടെലിഫോൺ, കേബിൾ ടിവി തുടങ്ങിയ സേവനങ്ങളെ PST പരിധിയിൽ ഉൾപ്പെടുത്തിയതായും ബജറ്റിൽ വ്യക്തമാക്കുന്നു.
മൂന്ന് വർഷത്തിനുള്ളിൽ വെട്ടിക്കുറയ്ക്കുന്ന 15,000 തസ്തികകളിൽ 2,500 എണ്ണം ബിസി. പബ്ലിക് സർവീസിൽ നിന്നുള്ളവയാണ്. ബാക്കിയുള്ളവ ക്രൗൺ കോർപ്പറേഷനുകൾ, ആരോഗ്യ ഏജൻസികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും. നിയമന മരവിപ്പിലൂടെയും വിരമിക്കുന്നവർക്ക് പകരം ആളുകളെ എടുക്കാതെയും ഈ വെട്ടിച്ചുരുക്കൽ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, പ്രതിസന്ധിക്കിടയിലും ഇത് ‘Austerity budget’ അല്ലെന്നും അത്യാവശ്യ സേവനങ്ങൾ സംരക്ഷിക്കാനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. പുതിയ പദ്ധതികൾക്കായി വളരെ കുറഞ്ഞ തുക മാത്രമാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്.
നൈപുണ്യ വികസന പരിപാടികൾക്കായി 283 മില്യൺ ഡോളറും സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനായി 400 മില്യൺ ഡോളറും വകയിരുത്തി. എന്നാൽ, പ്രതിദിനം 10 ഡോളർ നിരക്കിലുള്ള ചൈൽഡ് കെയർ പദ്ധതിയുടെ വ്യാപനം മരവിപ്പിച്ചു. ബേണബി ഹോസ്പിറ്റലിന്റെ രണ്ടാം ഘട്ടം, വിക്ടോറിയ സർവകലാശാലയിലെ സ്റ്റുഡന്റ് ഹൗസിംഗ് ഉൾപ്പെടെയുള്ള ഏഴ് ദീർഘകാല ആരോഗ്യ സംരക്ഷണ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സാമ്പത്തിക പരിമിതി മൂലം വൈകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ധന കമ്മി കുറച്ചുകൊണ്ടുവരാൻ കാര്യമായ മാറ്റങ്ങൾ അത്യാവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രോപ്പർട്ടി ടാക്സ് ഡെഫർമെന്റ് പ്രോഗ്രാമിൽ വരുത്തിയ പരിഷ്കാരങ്ങൾ അനുസരിച്ച് ഉപഭോക്താക്കൾ ഇനി ഉയർന്ന പലിശ നൽകേണ്ടിവരും. ഉയർന്ന വരുമാനക്കാരെയാണ് നികുതി വർദ്ധനവ് പ്രധാനമായും ബാധിക്കുകയെന്നും സാധാരണക്കാർക്ക് പ്രവിശ്യ ഇപ്പോഴും കുറഞ്ഞ നികുതി നിരക്കുള്ള ഇടമാണെന്നും ബെയ്‌ലി കൂട്ടിച്ചേർത്തു. ബജറ്റ് ബാലൻസ് ചെയ്യുന്ന കാര്യത്തിൽ കൃത്യമായ സമയപരിധി നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tax hikes, job cuts; British Columbia budget faces $13 billion deficit



