ഒട്ടാവ : ഹൃദയരോഗവുമായി ബന്ധപ്പെട്ട മാരകമായ അപകടസാധ്യതകളെക്കുറിച്ച് കാനഡയിലെ പകുതിയോളം പേർക്കും അറിവില്ലെന്ന് ഹാർട്ട് ആൻഡ് സ്ട്രോക്ക് ഫൗണ്ടേഷൻ ഓഫ് കാനഡ പുറത്തുവിട്ട പുതിയ റിപ്പോർട്ട്. ഉയർന്ന രക്തസമ്മർദവും മറ്റ് ലക്ഷണങ്ങളും അവഗണിക്കുന്നത് മരണകാരണമായേക്കാവുന്ന ഗുരുതരമായ ഹൃദയസ്തംഭനത്തിലേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്കും നയിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ രാജ്യത്തെ 8.2 ദശലക്ഷത്തിലധികം മുതിർന്നവർ ഉയർന്ന രക്തസമ്മർദത്തിന്റെ പരിധിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗലക്ഷണങ്ങൾ പ്രകടമാകാതെ തന്നെ ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകൾക്ക് വീക്കമുണ്ടാകുന്ന ‘അയോർട്ടിക് അന്യുരിസം’, രക്തക്കുഴലുകൾ പിളരുന്ന ‘അയോർട്ടിക് ഡിസെക്ഷൻ’ തുടങ്ങിയ അവസ്ഥകൾ പലരിലും കണ്ടുവരുന്നുണ്ട്. 38 വയസ്സുള്ള കത്രിന സിസൺ, 58 വയസ്സുള്ള ടോം ഷെർബ്ലുക്ക് എന്നിവർക്ക് അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുകിട്ടിയത് ഇത്തരം അവസ്ഥകൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്. 130/80 mm Hg എന്ന പരിധിക്ക് മുകളിൽ രക്തസമ്മർദം എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും ഇത് ‘സ്ട്രോക്ക്, വൃക്കനാശം എന്നിവയ്ക്ക് കാരണമാകുമെന്നും ടൊറന്റോ സെന്റ് മൈക്കിള്‍സ് ആശുപത്രിയിലെ ഡോ. സുബോധ് വർമ്മ വ്യക്തമാക്കി.
ഹൃദയരോഗം എപ്പോഴും പ്രകടമായ ലക്ഷണങ്ങളോടെയല്ല വരുന്നതെന്നും പലപ്പോഴും ആദ്യ ലക്ഷണം മരണം തന്നെയായേക്കാമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. കൃത്യമായ ഇടവേളകളിൽ രക്തസമ്മർദം പരിശോധിക്കുകയും കുടുംബചരിത്രത്തിൽ ഹൃദയരോഗമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കുകയും വേണമെന്നും വിദഗ്ധർ നിർദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=gi_t
Ignorance is the key: Nearly half of Canadians are unaware of their risk of heart disease, report finds



