ടംബ്ലർ റിഡ്ജ്: വടക്കൻ ബ്രിട്ടീഷ് കൊളംബിയയെ നടുക്കിയ ടംബ്ലർ റിഡ്ജ് വെടിവെപ്പിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുമ്പോഴും, പ്രതിയുടെ വീട്ടിലേക്ക് പിടിച്ചെടുത്ത ആയുധങ്ങൾ എങ്ങനെ തിരിച്ചെത്തി എന്ന ചോദ്യം അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു. ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് പിന്നിലെ ജെസ്സി വാൻ റൂട്ട്‌സെലാറിന്റെ മാനസികാരോഗ്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ സുരക്ഷാ വീഴ്ച വലിയ ചർച്ചയാകുന്നത്. മുൻപ് മാനസികാരോഗ്യ നിയമപ്രകാരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള വ്യക്തിയായിരുന്നു ഇവരെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
ആയുധങ്ങൾ പിടിച്ചെടുത്താൽ അവ തിരികെ ലഭിക്കാൻ അപേക്ഷ നൽകാൻ ഉടമയ്ക്ക് നിയമപരമായ അവകാശമുണ്ടെന്ന് മുൻ ആർ.സി.എം.പി ഉദ്യോഗസ്ഥ എലനോർ സ്റ്റൂർക്കോ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് ആരുടെ തോക്കുകളാണെന്നും എന്ത് വാദത്തിന്റെ അടിസ്ഥാനത്തിലാണ് വെടിവെപ്പിന് മുൻപ് ഇവ തിരികെ നൽകിയതെന്നും വ്യക്തമാകേണ്ടതുണ്ട്. മാനസിക പ്രശ്നങ്ങളുള്ള ഒരാൾ താമസിക്കുന്ന വീട്ടിലേക്ക് ആയുധങ്ങൾ കൈമാറുന്നത് തടയാൻ പോലീസിന് അധികാരമുണ്ടായിട്ടും അത് വിനിയോഗിച്ചില്ലെന്ന് ‘കോയലിഷൻ ഫോർ ഗൺ കൺട്രോൾ’ കുറ്റപ്പെടുത്തി. നിയമങ്ങളും സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് ഇവരുടെ ആക്ഷേപം.
പ്രതിയുടെ കുടുംബത്തിന്റെ അസ്ഥിരമായ പശ്ചാത്തലത്തെക്കുറിച്ചും 2015-ലെ ഒരു കോടതി വിധിയിലൂടെ പുറത്തുവന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നു. അഞ്ച് വർഷത്തിനിടെ കാനഡയുടെ വിവിധ ഭാഗങ്ങളിലായി നാടോടികളെപ്പോലെ താമസിച്ചാണ് ഇയാൾ വളർന്നത്. അപകടസൂചനകൾ വർഷങ്ങളായി ഉണ്ടായിട്ടും ഇത്തരമൊരു വ്യക്തിയുടെ സാമീപ്യത്തിലേക്ക് തോക്കുകൾ എത്താൻ സാഹചര്യമൊരുങ്ങിയത് എങ്ങനെയെന്ന് കനേഡിയൻ കോയലിഷൻ ഫോർ ഫയർആം റൈറ്റ്‌സും ചോദിക്കുന്നു. സ്കൂളിൽ നടന്ന വെടിവെപ്പിന് ഉപയോഗിച്ച ആയുധങ്ങൾ വീട്ടിൽ നിന്ന് തിരിച്ചുകിട്ടിയവ തന്നെയാണോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരു ലോംഗ് ഗണ്ണും ഹാൻഡ്‌ഗണും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Why were confiscated guns returned to home of suspect before Tumbler Ridge shooting?



