ന്യൂ ബ്രൺസ്വിക്: പ്രവശ്യയിലെ പ്രാദേശിക ആക്യൂട്ട് കെയർ ആശുപത്രികൾ നഴ്‌സിംഗ് ഹോമുകളായി മാറുന്ന അവസ്ഥ അതീവ ആശങ്കാജനകമാണെന്ന് അറിയിച്ച് ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് സി.ഇ.ഒ മാർഗരറ്റ് മെലാൻസൺ. വ്യാഴാഴ്ച നിയമസഭാ സമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോഗ്യമേഖലയിലെ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകിയത്. ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ (Long-Term Care) പ്രവേശനം ലഭിക്കാത്തതു മൂലം ആശുപത്രി കിടക്കകൾ ദീർഘകാലം കൈവശം വയ്ക്കേണ്ടി വരുന്ന ‘ആൾട്ടർനെറ്റ് ലെവൽ ഓഫ് കെയർ’ (ALC) രോഗികളുടെ വർധനവാണ് ഈ സാഹചര്യത്തിന് പ്രധാന കാരണം.
നിലവിൽ ഹൊറൈസൺ നെറ്റ്‌വർക്കിന് കീഴിലുള്ള ആശുപത്രി കിടക്കകളുടെ 40 ശതമാനവും ഇത്തരത്തിലുള്ള രോഗികളാണ് ഉപയോഗിക്കുന്നത്. ഒരു വർഷത്തിലേറെയായി ഈ വിഷയം ചർച്ചയിലുണ്ടെങ്കിലും നിലവിൽ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണെന്ന് മെലാൻസൺ ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റ് ഭാഗങ്ങളിലും സമാനമായ സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും ന്യൂ ബ്രൺസ്വിക്കിലെ അവസ്ഥ അമ്പരപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു. പുതിയ നഴ്‌സിംഗ് ഹോമുകളുടെ നിർമ്മാണം നടക്കാത്ത സാഹചര്യത്തിൽ, ഹോം കെയർ സേവനങ്ങളുടെ സമയം വർധിപ്പിച്ച് രോഗികൾക്ക് വീട്ടിൽ കഴിയാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും അവർ നിർദ്ദേശിച്ചു. ഈ പ്രതിസന്ധി തുടർന്നാൽ ഭാവിയിൽ ശസ്ത്രക്രിയകൾ പോലും തടസ്സപ്പെടുമെന്ന് സി.ഇ.ഒ മുന്നറിയിപ്പ് നൽകി.
പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, രോഗികളുടെ ദീർഘകാല പരിചരണ വിലയിരുത്തൽ (Long-Term Care Assessments) നടത്താനുള്ള ചുമതല ഹൊറൈസൺ ഹെൽത്ത് നേരിട്ട് ഏറ്റെടുത്തതായും മെലാൻസൺ അറിയിച്ചു. മുൻപ് സാമൂഹ്യ വികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഈ പ്രക്രിയയിലെ കാലതാമസം മൂലം ഇരുന്നൂറിലധികം രോഗികളാണ് ആശുപത്രികളിൽ തുടരുന്നത്. ഇതിനിടെ, ആരോഗ്യമേഖലയിലെ ഫണ്ടിംഗ് കുറവിനെതിരെ ഗ്രീൻ പാർട്ടി നേതാവ് ഡേവിഡ് കൂൺ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. എന്നാൽ ആശുപത്രികളിൽ കഴിയുന്നവരെ കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള പരിചരണത്തിലേക്ക് മാറ്റാൻ സർക്കാർ വിവിധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നുണ്ടെന്ന് എം.എൽ.എ സാം ജോൺസ്റ്റൻ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Hospitals are turning into nursing homes: Horizon Health CEO expresses deep concern



