ഒട്ടാവ: സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യയും കാനഡയും സംയുക്തമായി ‘Shared Work Plan’ തയ്യാറാക്കാൻ ധാരണയായി. ഒട്ടാവയിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കനേഡിയൻ സുരക്ഷാ ഉപദേഷ്ടാവ് നാഥലി ഡ്രൂയിനും ചേർന്നാണ് സുരക്ഷാ-നിയമസംരക്ഷണ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാനുള്ള നിർണ്ണായക തീരുമാനമെടുത്തത്. അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകൾ ഉയർത്തുന്ന വെല്ലുവിളികൾ സംയുക്തമായി നേരിടുക, ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ഭാഗമായി സുരക്ഷാ-നിയമസംരക്ഷണ ഓഫീസർമാരെ നിയമിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. മയക്കുമരുന്ന് കടത്ത്, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് വിവരങ്ങൾ വേഗത്തിൽ കൈമാറാൻ ഈ ഉദ്യോഗസ്ഥർ സഹായിക്കും. സൈബർ സുരക്ഷാ നയങ്ങളിൽ സഹകരണം ഉറപ്പാക്കാനും ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. കൂടാതെ, കുടിയേറ്റ നിയമനടപടികൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയുന്നതിനായി നിലവിലുള്ള ഏജൻസികൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾക്ക് ശേഷം ഇന്ത്യ-കാനഡ ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 2023-ൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. എന്നാൽ കാനഡയിൽ പുതിയ ഭരണനേതൃത്വം ചുമതലയേറ്റതോടെ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവമായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച ചർച്ചകളുടെ തുടർച്ചയായാണ് ഇപ്പോൾ ഒട്ടാവയിൽ വെച്ച് സുരക്ഷാ കാര്യങ്ങളിൽ സുപ്രധാനമായ പ്രവർത്തനപദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India and Canada join hands to address security challenges: Critical understanding reached in Ottawa



