ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ ആധിപത്യം ഉറപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ഗൂഗിളും മൈക്രോസോഫ്റ്റും ഉൾപ്പെടെയുള്ള ആഗോള ടെക് കമ്പനികൾ. തങ്ങളുടെ എഐ സേവനങ്ങളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും കോണ്ടന്റ് ക്രിയേറ്റർമാരെയും വൻ തുക നൽകി നിയമിക്കുകയാണ് ഈ കമ്പനികൾ. പുതിയ റിപ്പോർട്ടുകൾ പ്രകാരം മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയ്ക്ക് പുറമെ മെറ്റ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളും ഇൻസ്റ്റഗ്രാം, യൂട്യൂബ്, ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ ക്രിയേറ്റർമാരുമായി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.
മാസങ്ങൾ നീളുന്ന കരാറുകൾക്കായി നാല് ലക്ഷം ഡോളർ മുതൽ ആറ് ലക്ഷം ഡോളർ വരെ (ഏകദേശം 5 കോടി രൂപ) ഗൂഗിളും മൈക്രോസോഫ്റ്റും ചിലവഴിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ക്രിയേറ്റർമാർക്ക് ഒരൊറ്റ പോസ്റ്റിന് മാത്രം ഒരു ലക്ഷം ഡോളർ വരെ പ്രതിഫലം ലഭിക്കുന്നുണ്ട്. 2025-ൽ അമേരിക്കയിലെ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ ഡിജിറ്റൽ പരസ്യങ്ങൾക്കായി ഒരു ബില്യൺ ഡോളറിലധികം ചിലവിട്ടതായാണ് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 126 ശതമാനം വർദ്ധനവാണ് ഈ മേഖലയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസത്തിൽ മാത്രം ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ പരസ്യ ചിലവ് 495 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്.
അതേസമയം, എഐ കമ്പനികളുടെ ഈ ആകർഷകമായ ഓഫറുകൾ സ്വീകരിക്കാൻ എല്ലാ കോണ്ടന്റ് ക്രിയേറ്റർമാരും തയ്യാറല്ല എന്നതും ശ്രദ്ധേയമാണ്. എഐ വീഡിയോ ടൂളുകൾ ഭാവിയിൽ സ്വന്തം തൊഴിലിന് തന്നെ ഭീഷണിയായേക്കാം എന്ന ഭയമാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എഐയുമായി ബന്ധപ്പെട്ട നൈതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളും ഇവർ ചർച്ചയാക്കുന്നുണ്ട്. അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം പേർ എഐയുടെ വളർച്ചയിൽ ആശങ്കാകുലരാണെന്ന് പ്യൂ റിസർച്ച് സർവേ വ്യക്തമാക്കുന്നത് ടെക് കമ്പനികൾക്ക് വരുംദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും.
ai-companies-with-offers-worth-crores-tech-giants-fight-to-snatch-social-media-influencer.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



