ഒട്ടാവ: കാനഡ റവന്യൂ ഏജൻസിയുടെ (C.R.A) ഭാഗത്തുനിന്നുണ്ടാകുന്ന സാങ്കേതിക പിഴവുകൾ മൂലം നികുതിദായകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സമ്മർദ്ദത്തിലും അകപ്പെടുന്നതായി പരാതി. ഏജൻസിയുടെ തെറ്റായ കണക്കുകൾ മൂലം ചുമത്തപ്പെട്ട പിഴകൾ നീക്കം ചെയ്യാനും അർഹമായ റീഫണ്ടുകൾ ലഭിക്കാനും പത്തുമാസം മുതൽ ഒന്നര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നോവ സ്കോഷ്യയിലെ ബീവർ ബാങ്ക് നിവാസിയായ ബിൽ ബിസൺ ഉൾപ്പെടെ നിരവധി കാനഡക്കാരാണ് ഈ അനിശ്ചിതത്വത്തിൽ തുടരുന്നത്.
തന്റെ 2023-ലെ നികുതി റിട്ടേണിൽ C.R.A വരുത്തിയ പിഴവ് തിരുത്താൻ കഴിഞ്ഞ പത്തുമാസമായി ബിസൺ ഏജൻസിയെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. വരുമാന സ്ലിപ്പുകളിൽ ഒന്ന് തെറ്റായി ഇരട്ടിയാക്കിയതിലൂടെ 3,471 ഡോളറാണ് ഇദ്ദേഹത്തിന് പിഴയിട്ടത്. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരമാകാത്തതിനെ തുടർന്ന് പലിശ ഉൾപ്പെടെ കുടിശ്ശിക തുക ഇപ്പോൾ 3,836 ഡോളറായി ഉയർന്നിട്ടുണ്ട്. സമാനമായ രീതിയിൽ, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ടാക്സ് ക്രെഡിറ്റ് (DTC) അനുവദിച്ചു കിട്ടിയവർക്കും പണം കൈപ്പറ്റാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതായി പരാതിയുണ്ട്.
ജനസംഖ്യാ വർധനയും പുതിയ ആനുകൂല്യ പദ്ധതികളും മൂലമുള്ള ജോലിഭാരമാണ് കാലതാമസത്തിന് കാരണമായി C.R.A ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഏജൻസിയിലെ 11,000-ത്തോളം തസ്തികകൾ വെട്ടിക്കുറച്ചതാണ് സേവനങ്ങൾ വൈകാൻ കാരണമെന്ന് ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു. പരാതികൾ വ്യാപകമായതോടെ അപ്പീൽ വിഭാഗത്തിൽ പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ഏജൻസി ആരംഭിച്ചിട്ടുണ്ട്. എങ്കിലും, വരാനിരിക്കുന്ന നികുതി സീസണിലും ഈ പ്രതിസന്ധി തുടരുമോ എന്ന ആശങ്കയിലാണ് നികുതിദായകർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
C.R.A. errors: Waiting for months for resolution; Taxpayers in crisis



