വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ സെക്സ് ട്രാഫിക്കിംഗ് കേസ് പ്രതി ജെഫ്രി എപ്‌സ്റ്റീന്റെ സഹായി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ യുഎസ് പ്രതിനിധി സഭയുടെ മേൽനോട്ട സമിതിക്ക് മുൻപാകെ മൊഴി നൽകില്ല. ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഭരണഘടനാപരമായ അവകാശം താൻ ഉപയോഗിക്കുമെന്ന് മാക്‌സ്‌വെൽ വ്യക്തമാക്കിയതായി അവരുടെ അഭിഭാഷകൻ ഡേവിഡ് ഓസ്കാർ മാർക്കസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
നിലവിൽ ടെക്സസിലെ ജയിലിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മാക്‌സ്‌വെൽ, തിങ്കളാഴ്ച നടക്കുന്ന രഹസ്യ മൊഴിയെടുപ്പിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാകും ഹാജരാകുക. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം മുൻകൂട്ടി തയ്യാറാക്കിയ പ്രസ്താവന മാക്‌സ്‌വെൽ വായിക്കുമെന്നാണ് സൂചന. ലൈംഗികാതിക്രമക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന 25-ഓളം വ്യക്തികളെക്കുറിച്ചും നാല് സഹഗൂഢാലോചനക്കാരെക്കുറിച്ചും വ്യക്തത വരുത്താനാണ് സമിതി അംഗം റോ ഖന്നയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സാമൂഹിക ബന്ധത്തെക്കുറിച്ചും, മാക്‌സ്‌വെല്ലിന് മാപ്പ് നൽകുന്നത് സംബന്ധിച്ച് പ്രതിരോധ സംഘവുമായി ട്രംപ് ചർച്ചകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും സമിതി പരിശോധിക്കും. എന്നാൽ എപ്‌സ്റ്റീനുമായി ദശകങ്ങൾക്ക് മുൻപ് തന്നെ ബന്ധം അവസാനിപ്പിച്ചതാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ട്രംപിന്റെ ഔദ്യോഗിക നിലപാട്.
നേരത്തെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാക്‌സ്‌വെൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. അന്ന് ട്രംപിന്റെയോ ബിൽ ക്ലിന്റന്റെയോ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതായി കണ്ടിട്ടില്ലെന്നും, ‘ക്ലൈന്റ് ലിസ്റ്റ്’ എന്നൊന്ന് നിലവിലില്ലെന്നുമാണ് അവർ വെളിപ്പെടുത്തിയത്.
അതേസമയം, എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇരകളുടെ കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. കേസിനെക്കുറിച്ചുള്ള ലക്ഷക്കണക്കിന് രേഖകൾ പരിശോധിക്കാൻ ജനപ്രതിനിധികൾക്ക് അനുമതി നൽകിയിരിക്കെ, മാക്‌സ്‌വെല്ലിന്റെ പുതിയ നിലപാട് അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്നാണ് നിയമലോകം ഉറ്റുനോക്കുന്നത്.
Maxwell won’t answer questions from Congress, lawyer says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



