ഒട്ടാവ: കാനഡ–അമേരിക്ക അതിർത്തിയിലെ ദൂരപ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് (RABC) പ്രീ-ക്ലിയറൻസ് സംവിധാനം കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നിർത്തലാക്കുന്നു. സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്കാരം പ്രകാരം, അതിർത്തി കടക്കുന്ന ഓരോ തവണയും യാത്രക്കാർ ടെലിഫോൺ വഴി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്നത് നിർബന്ധമാക്കി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വർഷത്തിലൊരിക്കൽ നൽകുന്ന മുൻകൂർ അനുമതി പത്രം ഒഴിവാക്കി ഓരോ യാത്രയും റിപ്പോർട്ട് ചെയ്യണമെന്ന നിയമം കൊണ്ടുവരുന്നത്.
ഒന്റാറിയോ, മാനിറ്റോബ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ഈ തീരുമാനം സങ്കീർണ്ണമാക്കും. നിലവിൽ പശ്ചാത്തല പരിശോധനകൾക്ക് ശേഷം ലഭിക്കുന്ന വാർഷിക പാസ് ഉപയോഗിച്ച് പരിശോധനകളില്ലാതെ അതിർത്തി കടക്കാൻ ഇവർക്ക് സാധിക്കുമായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ, കഠിനമായ മഞ്ഞുവീഴ്ചയുള്ള സമയത്തും പുറത്തുള്ള ടെലിഫോൺ ബൂത്തുകളെ ആശ്രയിച്ച് പാസ്‌പോർട്ട് വിവരങ്ങൾ കൈമാറേണ്ടി വരുന്നത് പ്രായോഗികമല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. സുരക്ഷയുടെ പേരിൽ കൊണ്ടുവരുന്ന ഈ മാറ്റം യഥാർത്ഥത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രാദേശിക ബിസിനസ് ഉടമകളും ജനപ്രതിനിധികളും ആരോപിച്ചു.
അമേരിക്ക നടപ്പിലാക്കിയത് പോലെ സ്മാർട്ട്ഫോൺ ആപ്പുകൾ വഴി വിവരങ്ങൾ കൈമാറാനുള്ള സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. നിലവിൽ നോർത്ത് വെസ്റ്റ് ആംഗിൾ പോലുള്ള പ്രദേശങ്ങളിൽ യുഎസ് കസ്റ്റംസ് ആപ്പ് അധിഷ്ഠിത സേവനമാണ് നൽകുന്നത്. എന്നാൽ നിലവിൽ അത്തരമൊരു ആപ്പ് പരിഗണനയിലില്ലെന്നും ടെലിഫോൺ റിപ്പോർട്ടിങ് കേന്ദ്രങ്ങൾ വർധിപ്പിക്കാനാണ് തീരുമാനമെന്നും കാനഡ ബോർഡർ സർവീസസ് ഏജൻസി വ്യക്തമാക്കി. ആദിവാസി സമൂഹങ്ങളുടെ യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ടെങ്കിലും പ്രായോഗിക തടസ്സങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന പ്രതിഷേധം ശക്തമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Border residents protest Canada's move to make phone reporting mandatory to cross border



