ഹരാരെ: ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം തവണയും ലോകകിരീടത്തിൽ മുത്തമിട്ടു. ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ പകച്ചുപോയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി.
മത്സരത്തിലുടനീളം ഇന്ത്യൻ യുവനിരയുടെ സമഗ്രാധിപത്യമാണ് കാണാൻ സാധിച്ചത്. വെറും 80 പന്തിൽ 175 റൺസ് വാരിക്കൂട്ടിയ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 15 സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ക്യാപ്റ്റൻ ആയുഷ് മാത്രെ (53) വൈഭവിന് മികച്ച പിന്തുണ നൽകി. അഭിഗ്യാൻ കുണ്ടു, വേദാന്ത് ത്രിവേദി, കനിഷ്ക് ചൗഹാൻ എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനായി കാലെബ് ഫാൽകോനർ (115) സെഞ്ചറിയുമായി പൊരുതിയെങ്കിലും വിജയലക്ഷ്യം വളരെ അകലെയായിരുന്നു. ഇന്ത്യൻ ബൗളിംഗ് നിരയിൽ ആർ.എസ്. അംബരിഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റുകൾ വീതം നേടി വിജയത്തിന് ആക്കം കൂട്ടി. മലയാളി താരം മുഹമ്മദ് ഇനാന്റെ തകർപ്പൻ ക്യാച്ചും മത്സരത്തിൽ നിർണ്ണായകമായി. ഈ വിജയത്തോടെ ജൂനിയർ ക്രിക്കറ്റിൽ ഇന്ത്യ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India thrash England to 100 runs in U-19 World Cup Final



