മസ്കറ്റ്: ഒമാനിലെ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ബിദിയ്യ മരുഭൂമിയിൽ കാണാതായ എട്ടു വയസ്സുകാരനെ എട്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിവിൽ ഡിഫൻസ് വിഭാഗം കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് കുട്ടിയെ സുരക്ഷിതനായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) സംഘം കണ്ടെത്തിയത്. കുടുംബത്തോടൊപ്പം മരുഭൂമിയിൽ എത്തിയതായിരുന്നു കുട്ടി.
കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ്, റോയൽ ഒമാൻ പോലീസ്, പോലീസ് ഏവിയേഷൻ വിഭാഗം എന്നിവർ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും തിരച്ചിലിൽ പങ്കാളികളായി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കുട്ടി ഏകദേശം 15 കിലോമീറ്ററോളം നടന്നതായാണ് ഔദ്യോഗിക വിവരം. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ ആകാശനിരീക്ഷണമാണ് ദൗത്യം വേഗത്തിലാക്കാൻ സഹായിച്ചത്.
കണ്ടെത്തുമ്പോൾ കുട്ടി അതീവ ക്ഷീണിതനായിരുന്നുവെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ അസാധാരണമായ ധൈര്യത്തെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പ്രശംസിച്ചു. മരുഭൂമിയിൽ ക്യാമ്പിംഗിനും മറ്റും പോകുന്ന കുടുംബങ്ങൾ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദ്ദേശിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അപരിചിതമായ സ്ഥലങ്ങളിൽ കുട്ടികളെ തനിച്ച് വിടരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Relief after eight hours: Missing eight-year-old boy found in Bidiya desert



