വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക താരിഫ് പൂജ്യമാക്കും. ഏകദേശം നാല് ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിക്ക് ഇത് ഗുണകരമാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രസ്താവന പുറത്തുവന്നാൽ രണ്ട് ദിവസത്തിനുള്ളിൽ നിലവിലുള്ള 25 ശതമാനം പിഴ താരിഫ് പിൻവലിക്കുമെന്ന് യുഎസ് അധികാരികൾ അറിയിച്ചു. ടെക്സ്റ്റൈൽസ് അടക്കമുള്ള പ്രധാന മേഖലകളിലെ താരിഫ് ഉടൻ തന്നെ 18 ശതമാനമായി കുറയ്ക്കും.
അമേരിക്കൻ വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ താരിഫ് പൂർണമായി ഒഴിവാക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. പഴങ്ങൾ, പച്ചക്കറി, വൈൻ, മദ്യം എന്നിവയ്ക്ക് ഇന്ത്യ ചുമത്തുന്ന താരിഫും പൂജ്യമാക്കും. അതേസമയം, ഇന്ത്യൻ കാർഷിക മേഖലയ്ക്ക് കരാർ പ്രകാരം സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. അരി, ഗോതമ്പ്, ചോളം, ധാന്യം, ജനിതക വിളകൾ, സോയ, ഇറച്ചി തുടങ്ങിയവയെ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കുന്നതോടെ കരാർ ഔദ്യോഗികമാകും.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വാഷിങ്ടണിലെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. പുതിയ വ്യാപാര കരാറിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചതിനെ ജയശങ്കർ അഭിനന്ദിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റുമായും ചർച്ചകൾ നടത്തി. സാമ്പത്തിക സഹകരണവും വ്യാപാര കരാറുമായിരുന്നു ചർച്ചകളിലെ പ്രധാന വിഷയം.
ഇന്ത്യക്കെതിരെ നിലവിൽ ചുമത്തുന്ന 18 ശതമാനം താരിഫ് 55 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി കുറയ്ക്കാനാണെന്ന് യുഎസ് വ്യാപാര പ്രതിനിധി അംബാസഡർ ജേമിസൺ ഗ്രിയർ വ്യക്തമാക്കി. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നിലവാരം അംഗീകരിക്കുന്നതിന് ഇന്ത്യ പുതിയ പ്രക്രിയ നിലവിൽ വരുത്തും. ഇന്ത്യയുടെ സംരക്ഷിത കൃഷി മേഖലയിലേക്ക് കൂടുതൽ പ്രവേശനം നേടാൻ അമേരിക്ക തുടർന്നും ശ്രമിക്കുമെന്ന് ഗ്രിയർ കൂട്ടിച്ചേർത്തു. വാഷിങ്ടണിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെ തുടർന്നാണ് ഈ ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപിച്ചത്. പുതിയ കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്നും ജയശങ്കർ പറഞ്ഞു. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ കരുത്ത് പകരുന്നതാണ് പുതിയ തീരുമാനമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India-US trade deal: Zero duty on Indian products worth Rs 4 lakh crore in US; Joint statement soon



