ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ടെക് ഭീമനായ മെറ്റയ്ക്കും വാട്സാപ്പിനും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായോ മൂന്നാം കക്ഷി കമ്പനികളുമായോ പങ്കിടില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അധികൃതർക്ക് നിർദ്ദേശം നൽകി.
വാട്സാപ്പിലെ വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഗൗരവകരമായ ഈ നിർദ്ദേശം നൽകിയത്. ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെങ്കിൽ കമ്പനിക്ക് പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങാമെന്ന് കോടതി കർശനമായി പറഞ്ഞു. വാട്സാപ്പ് നിലവിൽ വിപണിയിൽ ഒരു കുത്തകയായി മാറിയിരിക്കുകയാണെന്നും, ഉപഭോക്താക്കൾക്ക് മറ്റ് ബദലുകൾ ഇല്ലാത്ത സാഹചര്യം മുതലെടുത്ത് ഡാറ്റ കൈമാറ്റം നടത്താൻ അനുവദിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സങ്കീർണ്ണമായ സ്വകാര്യതാ നയങ്ങൾ വായിച്ചു മനസ്സിലാക്കാൻ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കഴിയില്ല. സിംഹവും ആട്ടിൻകുട്ടിയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും, വിവരങ്ങൾ പങ്കിടില്ലെന്ന് ഉറപ്പ് നൽകിയില്ലെങ്കിൽ മെറ്റ നൽകിയ അപ്പീലുകൾ തള്ളിക്കളയുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഡാറ്റ പങ്കിടൽ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ‘ഒപ്റ്റ് ഔട്ട്’ (Opt-out) സൗകര്യം നൽകണമെന്ന കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) ഉത്തരവിനെതിരെ മെറ്റ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സ്വകാര്യ ചാറ്റുകളുടെ അടിസ്ഥാനത്തിൽ ഫോണുകളിൽ പരസ്യങ്ങൾ വരുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി വെച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No compromise on citizens' privacy; Supreme Court issues stern warning to Meta and WhatsApp



