എഡ്മണ്ടൺ: കോവിഡ് മഹാമാരിയെത്തുടർന്ന് നടപ്പിലാക്കിയ ഹൈബ്രിഡ് ജോലി സംവിധാനം അവസാനിപ്പിച്ചതായി അറിയിച്ച് ആൽബർട്ട സർക്കാർ. ഇതോടെ പ്രവിശ്യയിലെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ ഫുൾ ടൈം ജോലി ലക്ഷ്യമിട്ട് ഓഫീസുകളിലേക്ക് തിരിച്ചെത്തുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയോടെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (Work from home) സൗകര്യം ഔദ്യോഗികമായി അവസാനിച്ചതെന്ന് സർക്കാർ സ്ഥിരീകരിച്ചു. 12,000-ത്തിലധികം വരുന്ന ജീവനക്കാരെയാണ് ഈ തീരുമാനം ബാധിക്കുന്നത്. ഇതിൽ 9,000-ത്തോളം പേർ ആൽബർട്ട യൂണിയൻ ഓഫ് പ്രൊവിൻഷ്യൽ എംപ്ലോയീസ് (AUPE) അംഗങ്ങളാണ്. സേവന വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും ജീവനക്കാർക്കിടയിൽ നേരിട്ടുള്ള സഹകരണം വർധിപ്പിക്കാനുമാണ് ഈ മാറ്റമെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം, നഗരങ്ങളിലെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ സഹായിക്കാനാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ജീവനക്കാരുടെ യൂണിയൻ ആരോപിച്ചു. എന്നാൽ ഈ വാദം സർക്കാർ നിഷേധിച്ചിട്ടുണ്ട്. ജോലിസ്ഥലത്തെ കൂട്ടായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്നതുമാത്രമാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം.
എഡ്മണ്ടൺ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ബിസിനസ് ഗ്രൂപ്പുകൾ സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. കൂടുതൽ ജീവനക്കാർ ഓഫീസുകളിലേക്ക് എത്തുന്നതോടെ നഗര കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും റെസ്റ്റോറന്റുകളിലും തിരക്ക് വർധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No more work from home; 12,000 Alberta government employees to return to full-time duty



