ദുബായ് : ടി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാകിസ്താൻ മത്സരം അനിശ്ചിതത്വത്തിലായതോടെ ആഗോള ക്രിക്കറ്റ് മേഖല വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ഐസിസി അധികൃതർ. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള പാകിസ്താന്റെ തീരുമാനം ഏകദേശം 4500 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംപ്രേഷണാവകാശം, പരസ്യവരുമാനം, സ്പോൺസർഷിപ്പ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ വൻതുക.
മത്സരം നടന്നില്ലെങ്കിൽ പരസ്യ വരുമാനത്തിൽ മാത്രം 300 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ-പാക് മത്സരത്തിനിടയിലെ 10 സെക്കൻഡ് പരസ്യത്തിന് 25 മുതൽ 40 ലക്ഷം രൂപ വരെയാണ് ബ്രോഡ്കാസ്റ്റർമാർ ഈടാക്കുന്നത്. സാധാരണ ലോകകപ്പ് മത്സരങ്ങളുടെ മൂല്യത്തേക്കാൾ ഇരട്ടിയിലധികമാണ് ഈ പോരാട്ടത്തിനുള്ളത്. ടൂർണമെന്റ് സംപ്രേഷണം ചെയ്യുന്ന ജിയോ സ്റ്റാർ പോലുള്ള സ്ഥാപനങ്ങൾക്ക് വരുമാന നഷ്ടമുണ്ടായാൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും.
ഐസിസിയുടെ വരുമാനത്തിലുണ്ടാകുന്ന ഇടിവ് ഇന്ത്യ, പാകിസ്താൻ ബോർഡുകളെ കൂടാതെ ഐസിസി ഗ്രാൻഡ് സ്വീകരിക്കുന്ന മറ്റ് ചെറിയ രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ഏകദേശം 200 കോടി രൂപയുടെ നഷ്ടമാണ് ബിസിസിഐക്കും പിസിബിക്കും ഇതിലൂടെ ഉണ്ടാവുക. സ്വന്തം താല്പര്യപ്രകാരം പിന്മാറുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷയോ മറ്റ് നിയമപരമായ ആനുകൂല്യങ്ങളോ പാകിസ്താന് ലഭിക്കില്ല. കരാർ ലംഘനം ചൂണ്ടിക്കാട്ടി പാകിസ്താന് നൽകാനുള്ള വാർഷിക വിഹിതം തടഞ്ഞുവെക്കാനും പിഴ ചുമത്താനും ഐസിസിക്ക് അധികാരമുണ്ട്.
നിലവിലെ സാഹചര്യത്തിൽ കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരം മുടങ്ങുന്നത് ടൂർണമെന്റിന്റെ സാമ്പത്തിക ഘടനയെത്തന്നെ തകർക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാക് സർക്കാർ ടീമിന് യാത്രാാനുമതി നൽകിയിട്ടുണ്ടെങ്കിലും മത്സരത്തിൽ പങ്കെടുക്കില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Loss of Rs 4500 crore if India-Pakistan clash is cancelled; Cricket economy in crisis



