ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനം പാക് ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളവിടുന്നുവെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിലുള്ള പ്രതിഷേധമായാണ് പാകിസ്ഥാൻ ഈ നിലപാട് സ്വീകരിച്ചതെങ്കിലും, ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായുള്ള (ഐസിസി) കരാറുകളുടെ ലംഘനമായാണ് കണക്കാക്കുന്നത്. ഇതോടെ പാകിസ്ഥാനെ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും പുറത്താക്കാനും പകരം ഉഗാണ്ടയെ ഉൾപ്പെടുത്താനുമുള്ള ചർച്ചകൾ ഐസിസി തലത്തിൽ സജീവമായിക്കഴിഞ്ഞു.
പിന്മാറ്റ തീരുമാനവുമായി മുന്നോട്ട് പോയാൽ ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക അടിത്തറ തന്നെ തകരുന്ന നടപടികളാകും പാകിസ്ഥാനെ കാത്തിരിക്കുക. ഐസിസിയിൽ നിന്ന് വർഷം തോറും ലഭിക്കേണ്ട ഏകദേശം 316 കോടി രൂപയുടെ (34.5 ദശലക്ഷം ഡോളർ) വിഹിതം തടഞ്ഞുവെക്കാൻ കൗൺസിൽ തീരുമാനിച്ചേക്കും. കൂടാതെ, ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം മുടങ്ങുന്നത് വഴി സംപ്രേക്ഷണാധികാരമുള്ള കമ്പനിക്കുണ്ടാകുന്ന 200 കോടിയോളം രൂപയുടെ വൻ പരസ്യനഷ്ടം നികത്തേണ്ട ബാധ്യതയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) മേൽ വന്നുചേരും.
കളിക്കളത്തിന് പുറത്തും പാകിസ്ഥാൻ ക്രിക്കറ്റിനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുന്ന കർക്കശമായ നിയന്ത്രണങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) വിദേശ താരങ്ങൾ കളിക്കുന്നത് തടയാൻ മറ്റ് ക്രിക്കറ്റ് ബോർഡുകൾക്ക് ഐസിസി നിർദ്ദേശം നൽകിയേക്കും. ഇത് ലീഗിന്റെ വാണിജ്യമൂല്യത്തെയും ജനപ്രീതിയെയും സാരമായി ബാധിക്കും. പാകിസ്ഥാൻ പിന്മാറിയാലും ഇന്ത്യൻ ടീം നിശ്ചിത സമയത്ത് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
പാകിസ്ഥാൻ ടീം എത്തിയില്ലെങ്കിൽ മാച്ച് റഫറിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇന്ത്യൻ താരങ്ങൾ സ്റ്റേഡിയത്തിൽ തുടരും. വരാനിരിക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങളിൽ നിന്നുള്ള വിലക്കും ദ്വിരാഷ്ട്ര പരമ്പരകളുടെ അഭാവവും കൂടി കണക്കിലെടുക്കുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്.
pakistan-out-of-the-world-cup-if-they-dont-play-india-they-will-be-out
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



