കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്രമാകണമെന്ന് ആവശ്യപ്പെടുന്ന ആൽബർട്ട വിഘടനവാദി ഗ്രൂപ്പ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ യുഎസ് ഉദ്യോഗസ്ഥരുമായി പലതവണ ചർച്ചകൾ നടത്തിയെന്ന് ‘ആൽബർട്ട പ്രോസ്പിരിറ്റി പ്രോജക്റ്റ്’ പ്രതിനിധികൾ സ്ഥിരീകരിച്ചു. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഏതൊക്കെ ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വെളിപ്പെടുത്താൻ ഗ്രൂപ്പിന്റെ ലീഗൽ കൗൺസൽ ജെഫ്രി റാത്ത് വിസമ്മതിച്ചു. കൂടിക്കാഴ്ചകൾ വളരെ ഉയർന്ന തലത്തിലാണ് നടന്നതെന്നും എന്നാൽ ഇതിൽ ട്രംപ് നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആൽബർട്ടയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിൽ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ 500 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കുന്നതിനെക്കുറിച്ച് വിഘടനവാദി ഗ്രൂപ്പ് ചർച്ച നടത്തിയതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് വ്യാജമാണെന്ന് ജെഫ്രി റാത്ത് തള്ളി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ടെന്നും എന്നാൽ നിലവിൽ യാതൊരുവിധ കരാറുകളിലും ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കാനഡയിൽ നിന്ന് സ്വതന്ത്രമായാൽ ഫെഡറൽ ഗവൺമെന്റ് സാമ്പത്തിക സഹായം നിർത്തലാക്കാനുള്ള സാധ്യത പരിഗണിച്ചുള്ള പഠനങ്ങളാണ് നടത്തുന്നതെന്ന് റാത്ത് വ്യക്തമാക്കിa.
വിഘടനവാദി ഗ്രൂപ്പിന്റെ നീക്കങ്ങൾ രാജ്യദ്രോഹമാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് ഈബി ആരോപിച്ചു. ഒട്ടാവയിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ചയായി. അതേസമയം, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായി ഉദ്യോഗസ്ഥർ പതിവായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും എന്നാൽ ഇത്തരം ചർച്ചകളിൽ വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വൈറ്റ് ഹൗസും അറിയിച്ചു. കാനഡയുടെ പരമാധികാരത്തെ യുഎസ് ഭരണകൂടം ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.
ആൽബർട്ട അമേരിക്കയുടെ സ്വാഭാവിക പങ്കാളിയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അടുത്തിടെ പറഞ്ഞിരുന്നു. ആൽബർട്ടയിൽ നിന്നുള്ള എണ്ണ നീക്കം അമേരിക്കയിലൂടെ വ്യാപിപ്പിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനകൾ ആൽബർട്ടയുടെ സ്വതന്ത്ര മോഹങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് വിഘടനവാദി ഗ്രൂപ്പ് അവകാശപ്പെടുന്നു. ഒട്ടാവയിലെ ഭരണകൂടത്തേക്കാൾ കൂടുതൽ ബഹുമാനം ട്രംപ് ഭരണകൂടം ആൽബർട്ടയ്ക്ക് നൽകുന്നുണ്ടെന്നും ജെഫ്രി റാത്ത് കൂട്ടിച്ചേർത്തു.
നിലവിൽ ആൽബർട്ടയുടെ സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് 1,78,000 ഒപ്പുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് വിഘടനവാദി ഗ്രൂപ്പുകൾ. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്. ആധുനിക ലോകത്ത് ആരും പൂർണ്ണമായി സ്വതന്ത്രരല്ലെന്നും സാമ്പത്തികമായ സഹകരണം അനിവാര്യമാണെന്നും റാത്ത് പറഞ്ഞു. ചൈനയുമായുള്ള കാനഡയുടെ പുതിയ വ്യാപാര കരാറിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Alberta separatists met with top Trump administration officials; legal counsel refuses to release details



