ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗുണ്ടാപ്പിരിവും വെടിവെപ്പും ഒരു ‘സ്ലോ മോഷൻ ഭീകരാക്രമണത്തിന്’ തുല്യമാണെന്ന് ബി.സി. പ്രീമിയർ ഡേവിഡ് എബി. പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഒട്ടാവയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സ്ഥാപനങ്ങളെയും വീടുകളെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ പാർലമെന്റ് അടിയന്തരമായി പുതിയ നിയമനിർമ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ ഇമിഗ്രേഷൻ നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപെടുന്നത് അനുവദിക്കാനാവില്ലെന്ന് എബി വ്യക്തമാക്കി. ഭീകരാക്രമണത്തിന് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ കാനഡയിൽ അഭയാർത്ഥി പദവിക്ക് അപേക്ഷിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും ഇത്തരം പഴുതുകൾ അടയ്ക്കാൻ ബിൽ സി-12 അടിയന്തരമായി പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 15 വിദേശ പൗരന്മാർ ഗുണ്ടാപ്പിരിവ് കേസിൽ പ്രതികളായ ശേഷം അഭയാർത്ഥി പദവിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ബോർഡർ സർവീസ് ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിസന്ധി നേരിടാൻ ഫെഡറൽ ഗവൺമെന്റ് ബി.സി.യിലേക്ക് കൂടുതൽ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്. സറി ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 20 അധിക ആർ.സി.എം.പി ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇതിനുപുറമെ ആകാശ നിരീക്ഷണത്തിനായി ഹെലികോപ്റ്ററുകളും സജ്ജമാക്കുമെന്ന് പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
B.C. extortion wave is ‘terror attack in slow motion’: Eby



