മിസ്റ്റിസിനി: വടക്കൻ ക്യുബെക്കിലെ ക്രീ നേഷൻ ഓഫ് മിസ്റ്റിസിനിയിൽ ഉണ്ടായ വെടിവെയ്പ്പിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന ലോക്ക്ഡൗൺ അധികൃതർ പിൻവലിച്ചു. ബുധനാഴ്ച രാത്രി റിവർസൈഡ് സ്ട്രീറ്റിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ രണ്ട് യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കമ്മ്യൂണിറ്റിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചത്. രാത്രി ഒൻപത് മണിയോടെ പ്രദേശത്ത് വെടിയൊച്ച കേട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് ഒരു അപ്രതീക്ഷിത ആക്രമണമല്ലെന്നും മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായുള്ള കൊലപാതകമാണെന്നുമാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെ ചീഫ് മൈക്കൽ പെറ്റവാബാനോ ആണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും വാതിലുകൾ പൂട്ടി സുരക്ഷിതമായി ഇരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. സ്കൂളുകളും സർക്കാർ ഓഫീസുകളും അടച്ചുപൂട്ടുകയും കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശന കവാടങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. എന്നാൽ നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ജനങ്ങൾക്ക് ദൈനംദിന കാര്യങ്ങളിലേക്ക് മടങ്ങാമെന്നും അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങളോട് ചീഫ് അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ കാണിച്ച ക്ഷമയ്ക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറയുകയും മാനസിക പ്രയാസമോ ഭയമോ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് അറിയിക്കുകയും ചെയ്തു. ക്യുബെക് പോലീസും (SQ) ഈയൂ ഈനൂ പോലീസ് ഫോഴ്സും ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Lockdown lifted in Cree Nation of Mistissini



