ടെഹ്‌റാൻ: ആണവ പദ്ധതി പുനരാരംഭിക്കുന്നു എന്ന ആരോപണമുയർത്തി ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കം ശക്തമാക്കുന്നു. ഇറാനെ ലക്ഷ്യമിട്ട് യുഎസ് കപ്പൽപ്പട നീങ്ങുകയാണെന്നും പ്രതിഷേധക്കാരെ അടിച്ചമർത്തുകയോ ആണവ പദ്ധതിയുമായി മുന്നോട്ട് പോവുകയോ ചെയ്യരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ ഭയപ്പെടുത്തി പുതിയൊരു കരാറിൽ എത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ, യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു നീക്കവും യുദ്ധത്തിന്റെ തുടക്കമായി കണക്കാക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു.
ഇറാനിയൻ സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ പ്രസ്താവന മേഖലയിലെ സംഘർഷസാധ്യത വർദ്ധിപ്പിച്ചു. യുഎസ് നീക്കത്തിന് ഫ്രാൻസ് പിന്തുണ പ്രഖ്യാപിച്ചതോടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ആഭ്യന്തര പ്രതിഷേധങ്ങൾ ഉയരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, അമേരിക്കൻ നീക്കത്തിന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്നത് ട്രംപിന് തിരിച്ചടിയാവുകയാണ്. ഇറാനെതിരായ സൈനിക നടപടികൾക്കായി തങ്ങളുടെ വ്യോമാതിർത്തിയോ സമുദ്ര അതിർത്തിയോ വിട്ടുനൽകില്ലെന്ന് സൗദി അറേബ്യയും യുഎഇയും വ്യക്തമാക്കി. നയതന്ത്ര പരിഹാരമാണ് ആവശ്യമെന്നും ഒരു തരത്തിലുള്ള സൈനിക സഹായവും നൽകില്ലെന്നും യുഎഇ അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് പെസെഷ്കിയാനുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം.
ശത്രുവിന്റെ ഏത് ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. മിസൈൽ ശേഷി വർദ്ധിപ്പിച്ചതായും യുഎസിനെതിരെ സമാനതകളില്ലാത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പ്രതികരിച്ചു. ഇതിനിടെ, ഇറാനിൽ നടന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ 6,000 മുതൽ 10,000 വരെ ആളുകൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇറാനിയൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടും ഗാസ വിഷയത്തോടും ട്രംപ് സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾക്കിടയിലാണ് ഇറാന് നേരെയുള്ള ഈ നീക്കം. വെനിസ്വേലൻ പ്രസിഡന്റിനെതിരായ നീക്കത്തിന് പിന്നാലെ ഇറാനെയും ലക്ഷ്യമിടുന്നത് പുതിയൊരു ആഗോള രാഷ്ട്രീയ മാറ്റത്തിനുള്ള ശ്രമമായാണ് കണക്കാക്കപ്പെടുന്നത്. വരും ദിവസങ്ങളിൽ മധ്യേഷ്യയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
US prepares for war against Iran; Saudi Arabia and UAE will not surrender their soil to war



