ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ അവരുടെ അനുവാദമില്ലാതെ രഹസ്യമായി റെക്കോർഡ് ചെയ്തെന്ന പരാതിയിൽ 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ടെക് ഭീമനായ ഗൂഗിൾ സമ്മതിച്ചു. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ കേസിലാണ് ഗൂഗിളിന്റെ ഈ നടപടി. ഗൂഗിൾ അസിസ്റ്റന്റ് വഴി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നും ഈ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നുമാണ് പരാതിക്കാർ ആരോപിച്ചത്. ദീർഘകാല നിയമ നടപടികളും ചിലവുകളും ഒഴിവാക്കാനാണ് കമ്പനി ഇപ്പോൾ ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നത്.
‘ഹേ ഗൂഗിൾ’ അല്ലെങ്കിൽ ‘ഓകെ ഗൂഗിൾ’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാത്തപ്പോഴും ഗൂഗിൾ അസിസ്റ്റന്റ് സജീവമാകുന്നുണ്ടെന്നാണ് കേസിലെ പ്രധാന കണ്ടെത്തൽ. സ്മാർട്ട്‌ഫോണുകൾ, ഹോം സ്പീക്കറുകൾ, ടാബ്‌ലെറ്റുകൾ, വയർലെസ് ഇയർഫോണുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോക്താവ് അറിയാതെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ആ ഡാറ്റ പരസ്യദാതാക്കൾക്ക് കൈമാറുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഓൺലൈനിൽ സെർച്ച് ചെയ്യാതെ തന്നെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണെന്ന് പലരും കോടതിയെ അറിയിച്ചു.
കേസിൽ തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക നിലപാടെങ്കിലും കേസ് ഒത്തുതീർപ്പാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ജില്ലാ ജഡ്ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽ നിന്ന് ഈ ഒത്തുതീർപ്പിന് അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാനാണ് ഈ വൻതുക നഷ്ടപരിഹാരമായി നൽകുന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. സമാനമായ ആരോപണങ്ങൾ നേരിട്ട ആപ്പിൾ കമ്പനിയും തങ്ങളുടെ വെർച്വൽ അസിസ്റ്റന്റ് ‘സിരി’ വഴിയുള്ള സ്വകാര്യതാ ലംഘനത്തിന് 2024 ഡിസംബറിൽ 95 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയിരുന്നു.
ഡാറ്റാ മോഷണവുമായി ബന്ധപ്പെട്ട് ഗൂഗിൾ മുൻപും കനത്ത പിഴകൾ ഒടുക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം അനുമതിയില്ലാതെ വിവരങ്ങൾ ശേഖരിച്ചതിന് ടെക്സാസിൽ 1.4 ബില്യൺ ഡോളറാണ് ഗൂഗിൾ പിഴയായി നൽകിയത്. കൂടാതെ, ട്രാക്കിംഗ് ഫീച്ചർ ഓഫാക്കിയിട്ടും ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചതിന് 425.7 മില്യൺ ഡോളർ പിഴയും കമ്പനിക്ക് നൽകേണ്ടി വന്നിട്ടുണ്ട്.
സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഗോളതലത്തിൽ ടെക് കമ്പനികൾ നേരിടുന്ന നിയമപരമായ വെല്ലുവിളികൾക്ക് അടിവരയിടുന്നതാണ് പുതിയ ഒത്തുതീർപ്പ് വാർത്ത. ഉപയോക്താക്കളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങളിൽ കൂടുതൽ സുതാര്യത വരുത്തണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Tech giant’s ‘intrusion’ on privacy: Google pays $68 million in damages in conversation hacking case



