റിയാദ്: ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെ, തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ഫോൺ സംഭാഷണത്തിലാണ് രാജ്യം നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ പരമാധികാരത്തെ മാനിക്കുമെന്നും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സൗദി ഭരണകൂടം അറിയിച്ചു. ഇറാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിലെ പുരോഗതിയെക്കുറിച്ചും പ്രസിഡന്റ് പെസെഷ്കിയാൻ സൗദി കിരീടാവകാശിയോട് വിശദീകരിച്ചു. ഗൾഫ് മേഖലയിൽ യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചർച്ചയെ നിരീക്ഷകർ കാണുന്നത്.
സൗദിക്ക് മുന്നോടിയായി സമാനമായ നിലപാടുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) രംഗത്തെത്തിയിരുന്നു. ഇറാനെതിരായ ഒരു തരത്തിലുള്ള സൈനിക നീക്കത്തിനും യുഎഇയുടെ വ്യോമ-കര-സമുദ്ര അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും രാജ്യങ്ങളുടെ പരമാധികാരം മാനിച്ചും മാത്രമേ പ്രതിസന്ധികൾക്ക് പരിഹാരം കാണാവൂ എന്നാണ് യുഎഇയുടെ പക്ഷം.
മിഡിൽ ഈസ്റ്റിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രമുഖ ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് സ്വീകരിച്ച ഈ നിലപാട് യുഎസിന് വലിയ തിരിച്ചടിയാകാനാണ് സാധ്യത. അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമുള്ള മുൻഗണനയാണ് ഈ തീരുമാനത്തിലൂടെ സൗദിയും യുഎഇയും പ്രകടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറബ് രാജ്യങ്ങൾ ഈ നിലപാടിലേക്ക് എത്തുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Setback to US move; Gulf countries support Iran, Saudi Arabia will not cooperate with America on the issue



