വാഷിംഗ്ടൺ: നാല് വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളിൽ വലിയ പുരോഗതിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ വാരാന്ത്യത്തിൽ അബുദാബിയിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് പിന്നാലെ സമാധാന ശ്രമങ്ങളിൽ ശുഭപ്രതീക്ഷയുണ്ടെന്ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.
അയോവയിലേക്കുള്ള യാത്രയ്ക്കായി വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. “സമാധാന ചർച്ചകളിൽ വളരെ നല്ല കാര്യങ്ങളാണ് നടക്കുന്നത്, ഉടൻ തന്നെ ശുഭവാർത്ത പ്രതീക്ഷിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ നേരിട്ട് നടത്തുന്ന ആദ്യ ചർച്ചയാണിത്. ഫെബ്രുവരി ഒന്നിന് അബുദാബിയിൽ വെച്ച് തന്നെ അടുത്ത ഘട്ട ചർച്ചകൾ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
യുക്രെയ്ൻ പ്രതിനിധി റസ്റ്റം ഉമെറോവ്, ഇന്റലിജൻസ് മേധാവി കൈറിലോ ബുഡാനോവ് എന്നിവരും റഷ്യൻ സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയ്ക്ക് അമേരിക്കൻ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരാണ് നേതൃത്വം നൽകുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും സൈനിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും പ്രാഥമിക ധാരണയിലെത്താനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. ചർച്ചകൾ ക്രിയാത്മകമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും പ്രതികരിച്ചു.
നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള സാപ്പോറീഷ്യ ആണവനിലയത്തിന്റെ കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇവിടെ നിന്നുള്ള വൈദ്യുതി ഇരുരാജ്യങ്ങളും പങ്കിടുന്ന കാര്യത്തിൽ ഏകദേശ ധാരണയായെങ്കിലും നിലയത്തിന്റെ പൂർണ്ണ നിയന്ത്രണം സംബന്ധിച്ച തർക്കം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ സമാധാന ശ്രമങ്ങളെ ലോകരാജ്യങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Russia-Ukraine war ending? Donald Trump says there has been significant progress in peace talks



