കാൽഗറി: കാൽഗറിയിൽ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിതമായ ഭീഷണിപ്പെടുത്തലുകളിലും വെടിവയ്പ്പുകളിലും പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി നോർത്ത് ഈസ്റ്റ് മേഖലയിലെ റെഡ്സ്റ്റോൺ കോമണിലും താരാഡേലിലും നടന്ന വെടിവയ്പ്പുകൾ പണം തട്ടാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് നിഗമനം. ശനിയാഴ്ച രാത്രി പത്ത് മണിയോടെ താരാഡേലിലും പത്തരയോടെ റെഡ്സ്റ്റോണിലുമാണ് വെടിവയ്പ്പുണ്ടായത്. റെഡ്സ്റ്റോണിലെ ഒരു വീടിന് നേരെ നിരവധി തവണ വെടിയുതിർത്തെങ്കിലും രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ വർഷം ജൂലൈ മുതൽ കാൽഗറിയിലെ സൗത്ത് ഏഷ്യൻ സമൂഹത്തിന് നേരെ സമാനമായ പന്ത്രണ്ടോളം ഭീഷണിപ്പെടുത്തലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം സംഭവങ്ങളിലും വീടുകൾക്കോ ബിസിനസ് സ്ഥാപനങ്ങൾക്കോ നേരെ വെടിവയ്പ്പ് നടന്നിട്ടുണ്ട് എന്നത് ഗൗരവകരമാണ്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേര് പറഞ്ഞാണ് പലർക്കും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. വാട്സ്ആപ്പ് വഴിയും വിദേശ കോളുകൾ വഴിയും ഭയപ്പെടുത്തി വൻ തുക തട്ടിയെടുക്കുകയാണ് ഈ സംഘങ്ങളുടെ ലക്ഷ്യം. കാൽഗറിക്ക് പുറമെ എഡ്മന്റൺ, സറി തുടങ്ങിയ നഗരങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നവർ ഒരു കാരണവശാലും പണം നൽകരുതെന്നും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം പോലീസ് തേടിയിട്ടുണ്ട്. സംശയാസ്പദമായ വിവരങ്ങൾ ലഭിക്കുന്നവർ കാൽഗറി പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരം അറിയിക്കണമെന്നാണ് കാൽഗറി പോലീസിന്റെ നിർദ്ദേശം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Police intensify investigation into attacks targeting South Asians in Calgary



