വിയന്ന: വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളിൽ ട്രാക്കിംഗ് കുക്കികൾ ഉപയോഗിക്കുന്നത് നിർത്താണമെന്ന് പ്രമുഖ സാങ്കേതിക കമ്പനിയായ മൈക്രോസോഫ്റ്റിനോട് ഉത്തരവിട്ട് ഓസ്ട്രിയൻ DSB (Data Protection Authority). സ്കൂളുകളിൽ മൈക്രോസോഫ്റ്റ് നൽകുന്ന സേവനങ്ങളിലൂടെ കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ ഈ നടപടി.
യൂറോപ്യൻ സെന്റർ ഫോർ ഡിജിറ്റൽ റൈറ്റ്‌സ് (Noyb) 2024-ൽ നൽകിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വിധി. മൈക്രോസോഫ്റ്റിന്റെ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളുടെ അനുവാദമില്ലാതെ അവരുടെ പെരുമാറ്റരീതികൾ നിരീക്ഷിക്കുന്നുവെന്നും ഇത് ഡാറ്റ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും നോയ്ബ് ആരോപിച്ചിരുന്നു. ഈ പരാതികൾ ശരിവെച്ചുകൊണ്ടാണ് ജനുവരി 21-ന് പുറപ്പെടുവിച്ച ഉത്തരവിൽ മൈക്രോസോഫ്റ്റിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ മൈക്രോസോഫ്റ്റിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനത്തിന് സാങ്കേതികമായി അനിവാര്യമല്ലാത്ത കുക്കികൾ നാല് ആഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണം. പരസ്യ ആവശ്യങ്ങൾക്കായി കുട്ടികളുടെ വിവരങ്ങൾ ഉപയോഗിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് നോയ്ബിലെ ഡാറ്റ സംരക്ഷണ അഭിഭാഷകൻ ഫെലിക്‌സ് മിക്കോളാഷ് പറഞ്ഞു.
അതേസമയം, മൈക്രോസോഫ്റ്റ് 365 ഫോർ എഡ്യൂക്കേഷൻ എല്ലാ ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. അതോറിറ്റിയുടെ തീരുമാനം പരിശോധിച്ചുവരികയാണെന്നും യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. യൂറോപ്പിലെ കർശനമായ ഡാറ്റാ സംരക്ഷണ നിയമമായ ജിഡിപിആർ (GDPR) ലംഘിക്കുന്ന കമ്പനികൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിൽ നടന്നു വരുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Austrian authority orders Microsoft to stop tracking in educational software



