ജനീവ: ഒരു വർഷം നീണ്ടുനിന്ന ഔദ്യോഗിക നടപടിക്രമങ്ങൾക്കൊടുവിൽ ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് പൂർണ്ണമായും അമേരിക്ക പുറത്തേക്ക്. 2026 ജനുവരി 22 വ്യാഴാഴ്ചയോടെയാണ് സംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും യുഎസ് അവസാനിപ്പിച്ചത്. ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തിന് മുന്നിലുണ്ടായിരുന്ന അമേരിക്കൻ പതാക കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2025-ൽ അധികാരമേറ്റ ഉടൻ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും ചൈനയോട് പക്ഷപാതം കാണിക്കുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിൻ്റെ പ്രധാന ആരോപണം. സംഘടനയിൽ നിരീക്ഷകനായി തുടരാനോ ഭാവിയിൽ തിരിച്ചുവരാനോ നിലവിൽ താൽപ്പര്യമില്ലെന്ന് യുഎസ് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പകരം മറ്റ് രാജ്യങ്ങളുമായി നേരിട്ട് സഹകരിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് അമേരിക്കയുടെ തീരുമാനം.
സംഘടനയ്ക്ക് നൽകാനുള്ള 260 ദശലക്ഷം ഡോളർ കുടിശ്ശിക അടയ്ക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അമേരിക്കൻ നിയമപ്രകാരം പിന്മാറ്റത്തിന് മുൻപ് കുടിശ്ശിക തീർക്കണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് ഈ നീക്കം. സംഘടനയുടെ പരാജയം മൂലം അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും, അതിനാൽ ഇനി പണം നൽകേണ്ടതില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്. അമേരിക്കൻ ജനത ഇതിനകം തന്നെ ആവശ്യത്തിലധികം നൽകിക്കഴിഞ്ഞുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ പിന്മാറ്റം ലോകാരോഗ്യ സംഘടനയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഘടനയുടെ ആകെ ഫണ്ടിൻ്റെ 18 ശതമാനവും നൽകിയിരുന്നത് വാഷിംഗ്ടണായിരുന്നു. ഫണ്ട് കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണത്തിലും പ്രവർത്തനങ്ങളിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംഘടന നിർബന്ധിതരായി. ഈ സാഹചര്യം ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ പരിപാടികളെ സാരമായി ബാധിക്കുമെന്ന് ആഗോള ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Exit from the World Health Organization to the United States



