ദാവോസ്: ആയുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഹമാസിനെ ബോംബിട്ട് നശിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് നടന്ന ‘ഗാസ പീസ് ബോർഡിന്റെ’ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച് ഇനി ചർച്ചകൾക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ‘ചാർട്ടർ ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ പുതിയ സംവിധാനം രൂപീകരിച്ചത്. വിവിധ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത ഉന്നതതല ചടങ്ങിൽ ട്രംപ് അധ്യക്ഷത വഹിച്ചു. ഗാസയിലെ വെടിനിർത്തൽ നടപ്പാക്കുക, മേഖലയുടെ പുനർനിർമ്മാണം ഉറപ്പാക്കുക, സുരക്ഷാ ഏകോപനം എന്നിവയാണ് ഈ ബോർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സമാധാന ബോർഡിന്റെ പ്രാരംഭ ചെയർമാനായി ട്രംപ് തന്നെ പ്രവർത്തിക്കും. ബഹ്‌റൈൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ നേതാക്കളും അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവും കരാറിൽ ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു. എട്ടു യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്നും ശേഷിക്കുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് ചടങ്ങിൽ അവകാശപ്പെട്ടു.
മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ ബോർഡ് മേൽനോട്ടം വഹിക്കും. ഗാസയിലെ പ്രശ്നങ്ങൾക്ക് പുറമെ മേഖലയിലെ മറ്റ് സംഘർഷങ്ങൾ പരിഹരിക്കാനും ഈ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. എന്നാൽ ഹമാസ് ആയുധം വെച്ച് കീഴടങ്ങാത്ത പക്ഷം കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അമേരിക്ക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'We will destroy Hamas'; Trump issues stern warning at Gaza Peace Board inauguration



