നയാഗ്ര: വടക്കൻ ഒന്റാറിയോയിലെ കഷെചെവാൻ ഫസ്റ്റ് നേഷൻ സമൂഹത്തിൽ ഉണ്ടായ അതീവ ഗുരുതരമായ കുടിവെള്ള മലിനീകരണത്തെത്തുടർന്ന് നൂറുകണക്കിന് നിവാസികളെ നയാഗ്ര ഫാൾസിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജെയിംസ് ബേയുടെ പടിഞ്ഞാറൻ തീരത്തുള്ള ഈ ഒറ്റപ്പെട്ട ഗ്രാമത്തിലെ ജലശുദ്ധീകരണ സംവിധാനങ്ങൾ തകരാറിലായതോടെ പ്രദേശം വാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. നിലവിൽ നയാഗ്രയിലെ വിവിധ ഹോട്ടലുകളിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏകദേശം 2,200 നിവാസികളുള്ള കഷെചെവാൻ സമൂഹത്തിന് ഇത്തരം പലായനങ്ങൾ പുതിയതല്ല. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ വെള്ളപ്പൊക്കവും കാട്ടുതീയും കാരണം ഇവർക്ക് പലതവണ വീടുകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ പ്രതിസന്ധി ഏറെ സങ്കീർണ്ണമാണ്. ഗ്രാമത്തിലെ മലിനജല സംവിധാനത്തിലുണ്ടായ ചോർച്ച വീടുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും പടർന്നതോടെ ഗ്രാമത്തിലെ ഏക ആരോഗ്യ ക്ലിനിക്ക് പോലും അടച്ചുപൂട്ടേണ്ടി വന്നു.
മാലിന്യം കലർന്ന വെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് ഗ്രാമവാസികളിൽ പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് രോഗം ബാധിച്ചതായും പ്രദേശവാസികൾ പറയുന്നു. ‘ക്രിപ്‌റ്റോസ്‌പോറിഡിയം’ എന്ന പരാദജീവി മൂലമുണ്ടാകുന്ന ഉദരരോഗങ്ങൾ നിലവിൽ 19 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ.
എണ്ണൂറ്റമ്പതിലധികം ആളുകൾ ഇതിനകം നയാഗ്ര ഫാൾസിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നത്. പ്രാദേശിക അഗ്നിശമന സേനയും തദ്ദേശീയ സംഘടനകളും ഏകോപിപ്പിച്ചാണ് ഇവർക്ക് ആവശ്യമായ ഭക്ഷണം, വൈദ്യസഹായം, കൗൺസിലിംഗ് എന്നിവ നൽകുന്നത്. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഈ ദുരന്തം തങ്ങളെ ഞെട്ടിച്ചുവെന്ന് ഗ്രാമവാസികൾ പ്രതികരിച്ചു. മുൻകാലങ്ങളിലും വടക്കൻ മേഖലകളിൽ നിന്നുള്ളവരെ നയാഗ്ര ഫാൾസ് ഭരണകൂടം സമാന സാഹചര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്. എങ്കിലും, ആവർത്തിച്ചുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾക്ക് ശാശ്വതമായ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പരിഹാരം വേണമെന്ന ആവശ്യം ഇപ്പോൾ ശക്തമാവുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


