അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ത്യൻ വംശജൻ കോടതിയിൽ നടത്തിയ വാദം പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ ചർച്ചയാകുന്നു. 2023 ഡിസംബറിൽ ഭാര്യ സുപ്രിയ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിക്രാന്ത് താക്കൂർ (42) ആണ് താൻ കുറ്റം ചെയ്തതായി സമ്മതിച്ചെങ്കിലും തനിക്കെതിരെ കൊലപാതക കുറ്റം (Murder) ചുമത്തരുതെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. തന്റെ പ്രവൃത്തിയെ മനഃപൂർവമല്ലാത്ത നരഹത്യയായി (Manslaughter) കണക്കാക്കണമെന്നാണ് ഇയാളുടെ വിചിത്രമായ വാദം.
അഡ്‌ലെയ്ഡിലെ നോർത്ത്ഫീൽഡിൽ 2023 ഡിസംബർ 21-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നു എന്ന സന്ദേശത്തെത്തുടർന്ന് എത്തിയ സൗത്ത് ഓസ്‌ട്രേലിയൻ പോലീസ് സുപ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് ഉടൻ തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റിലായ വിക്രാന്തിനെതിരെ കൊലപാതക കുറ്റമാണ് പോലീസ് നിലവിൽ ചുമത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയൻ നിയമപ്രകാരം കൊലപാതകവും (Murder) മനഃപൂർവമല്ലാത്ത നരഹത്യയും (Manslaughter) തമ്മിൽ ശിക്ഷയുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്. ഒരാളെ കൊല്ലണമെന്ന കൃത്യമായ ഉദ്ദേശ്യത്തോടെയോ അല്ലെങ്കിൽ മാരകമായി ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെയോ ചെയ്യുന്ന പ്രവൃത്തിയെയാണ് കൊലപാതകമായി കണക്കാക്കുന്നത്. എന്നാൽ കൊല്ലാൻ ഉദ്ദേശമില്ലാതെയുള്ള ആക്രമണമോ അല്ലെങ്കിൽ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ സാഹചര്യങ്ങളുടെയോ സമ്മർദ്ദത്തിൽ സംഭവിക്കുന്ന മരണം മനഃപൂർവമല്ലാത്ത നരഹത്യയുടെ പരിധിയിൽ വരും. ഈ പഴുത് ഉപയോഗിച്ച് ശിക്ഷയിൽ ഇളവ് നേടാനാണ് പ്രതി കോടതിയിൽ ശ്രമിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Yes, I killed my wife, but it wasn’t murder: Indian-origin man to Australian court



