ലണ്ടൻ: ബ്രിട്ടനിൽ പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തിനിടയിൽ ആദ്യമായി വർധിച്ചു. നവംബറിൽ 3.2 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറിൽ 3.4 ശതമാനമായാണ് ഉയർന്നതെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 3.3 ശതമാനത്തിന്റെ വർധനവാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നതെങ്കിലും വിമാനയാത്രാ നിരക്കിലുണ്ടായ വർധനവും പുകയില ഉൽപ്പന്നങ്ങളുടെ നികുതി കൂട്ടിയതും നിരക്ക് പ്രതീക്ഷിച്ചതിലും ഉയരാൻ കാരണമായി. ക്രിസ്മസ്, പുതുവത്സര കാലത്തെ യാത്രാ തിരക്ക് മൂലം വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതും ബ്രെഡ്, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ഇതിന് ആക്കം കൂട്ടി.
പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്നുവെങ്കിലും ഇത് ദീർഘകാലത്തേക്ക് തുടരാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. ഡിസംബറിലെ ഡാറ്റയിൽ ഉൾപ്പെട്ട ക്രിസ്മസ് യാത്രാച്ചെലവുകൾ ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹൗസിങ് മേഖലയിലെ വാടക നിരക്കുകളിൽ നേരിയ കുറവുണ്ടായത് ആശ്വാസകരമാണ്.
ജർമ്മനി (2%), ഫ്രാൻസ് (0.7%) തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് നിലവിൽ കൂടുതലാണെന്നതും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. വരും മാസങ്ങളിൽ പണപ്പെരുപ്പം ഗണ്യമായി കുറയുമെന്നും സ്പ്രിംഗ് സീസണോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് ഇത് എത്തിയേക്കുമെന്നും ഡച്ച് ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു.
പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ ചർച്ചകളും സജീവമായിട്ടുണ്ട്. ജീവിതച്ചെലവ് കുറയ്ക്കാനാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും ട്രെയിൻ യാത്രക്കൂലി ഫ്രീസ് ചെയ്തതടക്കമുള്ള നടപടികൾ ഇതിന് ഉദാഹരണമാണെന്നും ചാൻസലർ റേച്ചൽ റീവ്സ് പ്രതികരിച്ചു. എന്നാൽ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് വിലക്കയറ്റത്തിന് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ ഫെബ്രുവരി അഞ്ചിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രത്യേക സമിതി യോഗം ചേരുന്നുണ്ട്. നിലവിൽ 3.75 ശതമാനമാണ് രാജ്യത്തെ പലിശ നിരക്ക്. പണപ്പെരുപ്പവും ശമ്പള വർധനവും ഉയർന്ന നിലയിൽ തുടരുന്നതിനാൽ പലിശ നിരക്കിൽ ഉടനടി കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.
UK inflation rises for first time in five months – but one-off factors blamed
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



