മെക്സിക്കോ സിറ്റി: മെക്സിക്കൻ വിനോദസഞ്ചാര കേന്ദ്രത്തിൽ കനേഡിയൻ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെവിട്ട വിധി ഉന്നത കോടതി പുനഃപരിശോധിക്കുന്നു. 2023 മാർച്ചിൽ പ്ലായ ഡെൽ കാർമനിൽ വെച്ച് കിയാര ആഗ്ന്യൂ (23) കൊല്ലപ്പെട്ട കേസിൽ പ്രതി റയാൻ ഫ്രീസണെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഈ വിധി നിലവിൽ മെക്സിക്കോയിലെ ഉന്നത കോടതിയുടെ സജീവ പരിഗണനയിലാണെന്നും മുൻ ഉത്തരവ് റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ക്വിന്റാന റോ സ്റ്റേറ്റ് ഡെപ്യൂട്ടി പ്രോസിക്യൂട്ടർ അരോഷി ലുഗോ അരാന വ്യക്തമാക്കി.
ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ കിയാര ആഗ്ന്യൂ തന്റെ 24-ാം ജന്മദിനം ആഘോഷിക്കാനാണ് കാമുകനായ റയാൻ ഫ്രീസണൊപ്പം മെക്സിക്കോയിലെത്തിയത്. ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത് 12 മണിക്കൂറിനുള്ളിൽ റിസോർട്ടിലെ ലോൺട്രി റൂമിൽ കിയാരയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദ്ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൃതദേഹത്തിന് സമീപം ഉറങ്ങിക്കിടക്കുന്ന നിലയിലാണ് ഫ്രീസണെ മെക്സിക്കൻ അധികൃതർ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഇയാൾക്കെതിരെ ഫെമിസൈഡ് (സ്ത്രീഹത്യ) കുറ്റം ചുമത്തിയിരുന്നു.
കേസിന്റെ വിചാരണ വേളയിൽ കിയാരയുടെ ഡയറിക്കുറിപ്പുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. പ്രതി കിയാരയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ഡയറിയിൽ സൂചിപ്പിച്ചിരുന്നെന്ന് സഹോദരി ടിയാന ആഗ്ന്യൂ സാക്ഷ്യപ്പെടുത്തി. എന്നാൽ യുവതിയുടെ നഖങ്ങൾക്കിടയിൽ മറ്റ് പുരുഷന്മാരുടെ ഡിഎൻഎ സാന്നിധ്യം കണ്ടെത്തിയെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. ഒരാൾക്ക് മാത്രമായി ഇത്രയും ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെ 2024 സെപ്റ്റംബറിൽ കോടതി ഫ്രീസണെ വെറുതെവിടുകയായിരുന്നു.
റയാൻ ഫ്രീസന്റെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും കീഴ്ക്കോടതി വിധി മജിസ്‌ട്രേറ്റ് റദ്ദാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡെപ്യൂട്ടി പ്രോസിക്യൂട്ടർ അരോഷി ലുഗോ അരാന പറഞ്ഞു. മെക്സിക്കൻ നിയമപ്രകാരം ഒരു കേസിൽ രണ്ടുതവണ വിചാരണ നടത്താൻ അനുവാദമില്ലെങ്കിലും, ജഡ്ജിയുടെ വിധിന്യായത്തിലെ യുക്തി പരിശോധിക്കാനും അത് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ഉന്നത കോടതിക്ക് അധികാരമുണ്ട്. 2024 സെപ്റ്റംബറിൽ വിധി വന്നതിന് പിന്നാലെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിരുന്നതായാണ് വിവരം.
വിദേശ രാജ്യങ്ങളിൽ കനേഡിയൻ പൗരന്മാർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കർശന നടപടികൾ ആവശ്യപ്പെട്ട് ‘കിയാര നിയമം’ (Kiara’s Law) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിൽ പ്രതിഷേധം ശക്തമാണ്. സംശയാസ്പദമായ മരണങ്ങളിൽ കാനഡയിൽ നിർബന്ധിത ഫോറൻസിക് പരിശോധന നടത്തണമെന്നും വിദേശത്തെ കനേഡിയൻ പൗരന്മാർക്കിടയിലുള്ള അക്രമങ്ങളിൽ കാനഡയ്ക്ക് നിയമപരമായ അധികാരം നൽകണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് ഫ്രീസൺ ഉന്നയിക്കുന്ന വാദങ്ങൾ ഉൾപ്പെടുന്ന അന്വേഷണ പരമ്പരയുടെ തുടർന്നുള്ള ഭാഗങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canadian woman’s murder: Indications that the order releasing suspect Ryan Friesen may be revoked



