ഒട്ടാവ: ഗ്രീൻലൻഡിൽ നടക്കാനിരിക്കുന്ന നാറ്റോ (NATO) സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ചെറിയൊരു വിഭാഗം സൈനികരെ അയക്കുന്ന കാര്യം കാനഡയുടെ പരിഗണനയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലൻഡ് ഏറ്റെടുക്കുമെന്ന ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് കാനഡയുടെ ഈ നീക്കം. കാനഡയിലെ സൈനിക ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച പദ്ധതി സർക്കാരിന് സമർപ്പിച്ചതായും പ്രധാനമന്ത്രി മാർക്ക് കാർണിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് നിലവിൽ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗ്രീൻലൻഡിന് മേലുള്ള അവകാശവാദം സംബന്ധിച്ച തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ, യൂറോപ്യൻ സഖ്യകക്ഷികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. ലോകത്തെ ഏത് രാജ്യത്തിന്റെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും കാനഡ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ദിവസം ദോഹയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗ്രീൻലൻഡ് വിഷയത്തിലുണ്ടായ പെട്ടെന്നുള്ള സൈനിക നീക്കങ്ങളിൽ കാനഡയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കാനഡയെയും അമേരിക്കയുടെ ഭാഗമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് കാർണി സർക്കാർ നീങ്ങുന്നത്.
യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, നോർവേ, ഫിൻലൻഡ്, നെതർലൻഡ്സ് എന്നിവർ കഴിഞ്ഞ ആഴ്ച തന്നെ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഗ്രീൻലൻഡിലേക്ക് അയച്ചിട്ടുണ്ട്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന വലിയ തോതിലുള്ള സൈനികാഭ്യാസത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായാണ് ഇവർ എത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം കാനഡ കൂടി ചേരുന്നതോടെ ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കയ്ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കാനാണ് സഖ്യകക്ഷികളുടെ നീക്കം.
canada-could-send-small-contingent-troops-greenland-says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



