ലണ്ടൻ: ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ നികുതി ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള സാമ്പത്തിക വിപണിയിൽ വൻ ചലനമുണ്ടാക്കി. തിങ്കളാഴ്ച സ്വർണവില ഔൺസിന് 4,689.39 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. വെള്ളി വിലയും ഔൺസിന് 94.08 ഡോളർ എന്ന സർവകാല ഉയരത്തിലാണ്. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് (Safe Haven) മാറാൻ പ്രേരിപ്പിച്ചത്.
അമേരിക്കയുടെ നീക്കത്തിനെതിരെ 9300 കോടി യൂറോയുടെ തിരിച്ചടി നികുതികൾ യൂറോപ്യൻ യൂണിയൻ പരിഗണിക്കുന്നതോടെ ആഗോള വ്യാപാര യുദ്ധം ശക്തമാകുമെന്ന ആശങ്കയിലാണ് വിപണി. ഫെബ്രുവരി ഒന്ന് മുതൽ ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ, നെതർലൻഡ്സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ബാധകമാകും. ഇത് ഭാവിയിൽ 25 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം കരുതൽ ശേഖരമായി വാങ്ങുന്നതും ചൈന വെള്ളി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി.
വ്യാപാര തർക്കം രൂക്ഷമായതോടെ യൂറോപ്യൻ ഓഹരി വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. ജർമ്മനിയിലെ ഡാക്സ് (Dax) സൂചിക 1.3 ശതമാനവും ഫ്രാൻസിലെ കാക് 40 (Cac 40) സൂചിക 1.8 ശതമാനവും താഴ്ന്നു. പ്രമുഖ വാഹന നിർമ്മാണ കമ്പനികളായ ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ്, ആഡംബര ബ്രാൻഡായ എൽവിഎംഎച്ച് തുടങ്ങിയവയുടെ ഓഹരികൾക്ക് വലിയ തിരിച്ചടിയുണ്ടായി.
അതേസമയം, നികുതി ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം സംബന്ധിച്ച നിർണ്ണായക വിധി അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് ചൊവ്വാഴ്ച ഉണ്ടായേക്കും. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ഇത്തരം വ്യാപാര തർക്കങ്ങൾ വലിയ ഭീഷണിയാണെന്ന് അന്താരാഷ്ട്ര നാണയ നിധിയും (IMF) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Gold and silver prices hit high after tariff threat
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



