ലണ്ടൻ: ബ്രിട്ടനിലെ കോവെൻട്രിയിലുള്ള ആമസോൺ വിതരണ കേന്ദ്രത്തിൽ (Fulfillment Center) പത്തോളം പേർക്ക് ക്ഷയരോഗം (TB) സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് വെയർഹൗസിലെ തൊഴിലാളികൾക്കിടയിൽ രോഗബാധ കണ്ടെത്തിയത്. നിലവിൽ സ്ഥിരീകരിച്ച കേസുകൾ പകർച്ചവ്യാധി സ്വഭാവമുള്ളതല്ലെന്ന് ആമസോൺ അധികൃതർ വ്യക്തമാക്കിയെങ്കിലും, മൂവായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ജി.എം.ബി (GMB) ട്രേഡ് യൂണിയൻ രംഗത്തെത്തി. ജീവനക്കാർക്ക് പൂർണ്ണ ശമ്പളത്തോടെയുള്ള അവധി നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യം നേരിടാൻ നാഷണൽ ഹെൽത്ത് സർവീസുമായും (NHS) യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുമായും (UKHSA) ചേർന്ന് വിപുലമായ പരിശോധനാ പരിപാടികൾ ആരംഭിച്ച് കഴിഞ്ഞതായി ആമസോൺ വക്താവ് അറിയിച്ചു. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ ജീവനക്കാരെ കണ്ടെത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ സ്ഥാപനത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുമെന്നും കമ്പനി അറിയിച്ചു. എന്നാൽ ആമസോണിന്റെ ഈ തീരുമാനം ജീവനക്കാരോടുള്ള അവഗണനയാണെന്നും വെയർഹൗസ് ഉടൻ അടയ്ക്കണമെന്നും പ്രാദേശിക എം.പി സാറ സുൽത്താനയും ആവശ്യപ്പെട്ടു.
ബ്രിട്ടനിൽ കഴിഞ്ഞ വർഷം ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 13.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് പൂർണ്ണമായും ഭേദമാക്കാവുന്ന രോഗമാണിതെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. വിട്ടുമാറാത്ത ചുമ, ക്ഷീണം, പനി, വിശപ്പില്ലായ്മ എന്നിവയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മുൻകരുതലിന്റെ ഭാഗമായി ആമസോൺ വെയർഹൗസിൽ സ്ക്രീനിംഗ് നടപടികൾ ഊർജ്ജിതമായി തുടരുകയാണ്.
amazon-confirms-outbreak-of-victorian-disease-at-uk-warehouse-union-calls-for-immediate-closure
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



