വിനിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ ഇൻവേസീവ് മെനിംഗോകോക്കൽ രോഗം പടരുന്നതായും കഴിഞ്ഞ വർഷം നാലുപേർ രോഗബാധയെത്തുടർന്ന് മരിച്ചതായും റിപ്പോർട്ട്. ബുധനാഴ്ച ആരോഗ്യ അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രവിശ്യാ ആരോഗ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഡിസംബറിന് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും നോർത്ത് ഹെൽത്ത് റീജിയനിലെ ആദിവാസി സമൂഹങ്ങളിലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം സ്ഥിരീകരിച്ച 23 കേസുകളിൽ നാലുപേരാണ് മരിച്ചത്. സാധാരണ റിപ്പോർട്ട് ചെയ്യാറുള്ളതിനേക്കാൾ അഞ്ചിരട്ടി അധികമാണിത്. 2025-ൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും രോഗകാരിയായ ബാക്ടീരിയയുടെ ‘W’ സ്‌ട്രെയിൻ (സെറോഗ്രൂപ്പ്) മൂലമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024-ൽ 25 കേസുകളും രണ്ട് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എല്ലാ പ്രായക്കാരിലും രോഗം കണ്ടുവരുന്നുണ്ടെങ്കിലും ഒരു വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്. മെനിംഗോകോക്കൽ ബാക്ടീരിയയുടെ അഞ്ച് പ്രധാന സ്‌ട്രെയിനുകളാണ് (A, B, C, Y, W) ഈ ഗുരുതര രോഗത്തിന് കാരണമാകുന്നത്.
രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയാണ് പ്രധാനമായും ബാക്ടീരിയ പകരുന്നത്. കൂടാതെ ചുംബനം, ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക, വെള്ളക്കുപ്പികൾ പങ്കുവെക്കുക എന്നിവയിലൂടെയും രോഗവ്യാപനമുണ്ടാകാം. രോഗലക്ഷണങ്ങൾ പ്രകടമാകാതെ തന്നെ ചിലർ ബാക്ടീരിയയുടെ വാഹകരാകാൻ സാധ്യതയുണ്ടെന്നും ഇത് മറ്റുള്ളവരിലേക്ക് അറിവില്ലാതെ രോഗം പടരാൻ കാരണമാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രണ്ടു മുതൽ പത്തു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് തിരിക്കാൻ കഴിയാത്ത വിധം വലിഞ്ഞുമുറുകുക, വെളിച്ചത്തിലേക്ക് നോക്കാനുള്ള പ്രയാസം, ചർമ്മത്തിൽ കാണപ്പെടുന്ന ഇരുണ്ട പർപ്പിൾ നിറത്തിലുള്ള പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കേൾവിക്കുറവ്, തലച്ചോറിന് കേടുപാടുകൾ, അവയവങ്ങൾ മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥ എന്നിവയ്ക്ക് രോഗം കാരണമായേക്കാം. പത്തു ശതമാനത്തോളം മരണസാധ്യതയുള്ളതിനാൽ പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 12 മാസം പ്രായമുള്ളപ്പോഴും ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴുമാണ് സാധാരണ വാക്സിൻ നൽകുന്നത്. എന്നാൽ രോഗവ്യാപന പശ്ചാത്തലത്തിൽ, ആദിവാസി മേഖലകളിൽ താമസിക്കുന്നവർക്കും സന്ദർശകർക്കും കുട്ടികൾക്കും അധിക ഡോസുകൾ നൽകാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Meningococcal disease spreads in Manitoba; 23 cases confirmed, health officials issue alert



