സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ നിശബ്ദമായ പോരാട്ടത്തിന്റെ കഥ പറയുന്ന ‘ഫെമിനിസ്റ്റ് ഫാത്തിമ’ മനോരമ മാക്സ് OTT-യിൽ ശ്രദ്ധനേടുന്നു. സ്വന്തം വീട്ടിൽ സമാധാനമായി ഉറങ്ങാൻ ഒരു കിടക്കയ്ക്ക് വേണ്ടി ഫാത്തിമ എന്ന യുവതി നടത്തുന്ന ശ്രമങ്ങളും അതിലൂടെ അവർ കൈവരിക്കുന്ന വിജയവുമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. നവാഗതനായ ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലും തിളങ്ങിയിരുന്നു.
പൊന്നാനിയിലെ സാധാരണ മുസ്ലിം കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. മദ്രസ അധ്യാപകനായ അഷ്‌റഫ് ഉസ്താദിന്റെ ഭാര്യയാണ് ഫാത്തിമ. മതം അനുശാസിക്കുന്ന രീതിയിൽ മാത്രം ജീവിക്കുന്ന, തുച്ഛമായ വരുമാനമുള്ള ഉസ്താദിന്റെ വീട്ടിൽ മൂന്ന് മക്കളാണുള്ളത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഫാത്തിമയ്ക്ക് തന്റെ കിടക്ക നഷ്ടപ്പെടുന്നതും, പിന്നീട് ഒരു പുതിയ കിടക്ക സ്വന്തമാക്കാൻ അവർ നടത്തുന്ന പോരാട്ടവുമാണ് സിനിമയുടെ ഉള്ളടക്കം.
സ്ത്രീകളുടെ വീട്ടുജോലിയെയും പുരുഷാധിപത്യത്തെയും കുറിച്ച് ഈ ചിത്രത്തിൽ ശക്തമായി വിമർശിക്കുന്നുണ്ട്. ചെരുപ്പ് എടുത്തു കൊടുക്കാനും വെള്ളം എത്തിക്കാനും ഭാര്യയെ ആശ്രയിക്കുന്ന ഉസ്താദിന്റെ സ്വഭാവം ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്നു. “ഒരു കിടക്ക വാങ്ങാൻ ശേഷിയില്ലാത്ത നിങ്ങൾക്കാണോ നാലാമത്തെ കുട്ടി?” എന്ന ഫാത്തിമയുടെ ചോദ്യം സമൂഹത്തിലെ തെറ്റായ കീഴ്‌വഴക്കങ്ങളോടുള്ള ശക്തമായ പ്രതികരണമാണ്. ഒടുവിൽ ഭർത്താവിന്റെ എതിർപ്പുകൾ അവഗണിച്ച് സ്വന്തമായി അധ്വാനിച്ച് ഫാത്തിമ ലക്ഷ്യം കാണുന്നു.
ഫാത്തിമയായി വെള്ളിത്തിരയിലെത്തിയ ഷംല ഹംസയുടെ പ്രകടനം മികച്ചുനിൽക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ഷംലയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും എത്തിയിരുന്നു. പൊന്നാനിയിലെ പ്രാദേശിക ഭാഷാശൈലി സിനിമയിൽ അതിമനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. ഫാസിൽ മുഹമ്മദ് എന്ന നവാഗത പ്രതിഭയുടെ തിരക്കഥയും സംവിധാന മികവും ചിത്രത്തെ വേറിട്ടു നിർത്തുന്നുണ്ട്.
ഫാസിൽ മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് കൂടിയാണ് അദ്ദേഹം. കേരളത്തിലെ തൊഴിൽരഹിതരായ വീട്ടമ്മമാർ ഇന്നും നേരിടുന്ന സാമൂഹികവും കുടുംബപരവുമായ വെല്ലുവിളികളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ‘ഫെമിനിസ്റ്റ് ഫാത്തിമ’ മികച്ചൊരു ദൃശ്യാനുഭവമാണ് നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
It’s not for nothing that she received the Kerala government’s award; Feminist Fatima OTT Review


