ഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി വാഹനങ്ങൾ തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്ന ‘വെഹിക്കിൾ ടു വെഹിക്കിൾ’ (V2V) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നെറ്റ്വർക്ക് സഹായമില്ലാതെ തന്നെ വാഹനങ്ങൾ പരസ്പരം സിഗ്നലുകൾ കൈമാറുന്ന ഈ സംവിധാനം 2026 അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. സംസ്ഥാന ഗതാഗത മന്ത്രിമാരുടെ വാർഷിക യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാകും. മഞ്ഞുകാലത്ത് കാഴ്ചമറയുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. സിം കാർഡിന് സമാനമായ ഒരു ഉപകരണം വാഹനങ്ങളിൽ ഘടിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. മറ്റൊരു വാഹനം അപകടകരമായ രീതിയിൽ അടുത്തേക്ക് വന്നാൽ ഡ്രൈവർക്ക് ഉടൻ തന്നെ മുന്നറിയിപ്പ് (Alert) ലഭിക്കും.
വാഹനത്തിന്റെ നാലുഭാഗത്തുനിന്നുമുള്ള സിഗ്നലുകൾ ഈ ഉപകരണം വഴി ലഭ്യമാകും. പ്രീമിയം എസ്യുവികളിൽ നിലവിലുള്ള ‘അഡാസ്’ (ADAS) സംവിധാനവുമായി ചേർന്നാകും ഇത് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളിലാകും ഈ ഉപകരണം നിർബന്ധമാക്കുക. ഏകദേശം 5000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യയിലെ റോഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ വലിയ മാറ്റമുണ്ടാകുമെന്ന് റോഡ് ഗതാഗത മന്ത്രാലയം സെക്രട്ടറി വി. ഉമാശങ്കർ പറഞ്ഞു.
ലോകത്ത് ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഈ സാങ്കേതികവിദ്യയുള്ളത്.
ബസുകളുടെ അശാസ്ത്രീയമായ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ‘ബസ് ബോഡി കോഡ്’ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ബസുകളിൽ അഗ്നിശമന ഉപകരണങ്ങൾ, ഡ്രൈവർമാർ ഉറങ്ങുന്നത് തടയാനുള്ള സംവിധാനം, എമർജൻസി ഹാമറുകൾ എന്നിവ ഘടിപ്പിക്കും.
മോശം ബസ് ഡിസൈൻ കാരണം കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ 6 വലിയ അപകടങ്ങളിലായി 135 പേർക്ക് ജീവൻ നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് ഈ തീരുമാനം. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നൂതന സാങ്കേതികവിദ്യകൾ വലിയ പങ്കുവഹിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
vehicle-to-vehicle-system-in-india-soon-what-it-means-for-drivers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



