വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള കഠിനമായ വർക്കൗട്ടുകൾ ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് പ്രമുഖ കരൾ രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുകെയിൽ നിന്നും വന്ന ഒരു യുവാവിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഒരു പ്രമുഖ ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. യുകെയിൽ നിന്നെത്തിയ ഒരു യുവാവ് തന്റെ ലിവർ ഫങ്ക്ഷൻ ടെസ്റ്റ് (LFT) റിപ്പോർട്ട് കണ്ട് പരിഭ്രാന്തനായാണ് ഡോക്ടറെ സമീപിച്ചത്. കരളിലെ എൻസൈമുകളായ AST (SGOT), ALT (SGPT) എന്നിവയുടെ അളവ് സാധാരണ നിലയേക്കാൾ പത്തിരട്ടിയോളം കൂടുതലായിരുന്നു യുവാവിന്റെ റിപ്പോർട്ടിൽ. സാധാരണയായി കടുത്ത ഹെപ്പറ്റൈറ്റിസ് രോഗികളിലാണ് ഇത്തരം വലിയ മാറ്റങ്ങൾ കാണാറുള്ളത്.വിശദമായ പരിശോധനയിൽ യുവാവിന് കരൾ രോഗമില്ലെന്ന് ഡോക്ടർ കണ്ടെത്തി. എന്നാൽ ശരീരത്തിലെ ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ യുവാവിന്റെ ജീവിതശൈലിയായിരുന്നെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവാവ് അതികഠിനമായ വ്യായാമമുറകളിൽ (High-Intensity Training) ഏർപ്പെട്ടിരുന്നു. ശീലമില്ലാത്ത ശരീരം പെട്ടെന്ന് കഠിനമായ ഭാരം ഉയർത്തിയപ്പോൾ പേശികളിലെ കോശങ്ങൾ നശിക്കുകയും അതിലുണ്ടായിരുന്ന എൻസൈമുകൾ രക്തത്തിൽ കലരുകയും ചെയ്തു. ഇത് ലിവർ ടെസ്റ്റിൽ തെറ്റായ ഫലങ്ങൾ കാണിക്കാൻ കാരണമായി. കഠിനമായ വർക്കൗട്ട് ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ശരീരത്തിൽ മാറ്റങ്ങൾ വരുത്തി. കഠിനമായ വ്യായാമം ചെയ്ത തൊട്ടുപിന്നാലെ ലിവർ ടെസ്റ്റ് ചെയ്യുന്നത് റിപ്പോർട്ടുകളിൽ അസ്വാഭാവികമായ വർദ്ധനവ് കാണിക്കാൻ ഇടയാക്കും.
യാതൊരു മരുന്നുകളും നൽകാതെ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം വീണ്ടും നടത്തിയ പരിശോധനയിൽ യുവാവിന്റെ ആരോഗ്യനില സാധാരണ നിലയിലായി. വ്യായാമം തുടങ്ങുന്നവർ ക്രമേണ മാത്രം തീവ്രത കൂട്ടണമെന്നും, കഠിനമായ വ്യായാമം ചെയ്ത ഉടൻ ലിവർ ടെസ്റ്റുകൾ നടത്തുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം ഇത് അനാവശ്യമായ ഭീതിക്കും തെറ്റായ ചികിത്സയ്ക്കും വഴിവെച്ചേക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Gym goers beware! Strenuous exercise may cause symptoms similar to liver disease: Here's why!



