വാഷിംഗ്ടൺ: രാജ്യത്തെ കുട്ടികൾക്ക് നൽകി വരുന്ന നിർബന്ധിത വാക്സിനുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് അമേരിക്ക. പത്തുപതിറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് വാക്സിൻ നയത്തിൽ ഇത്തരമൊരു മാറ്റം വരുത്തുന്നത്. ഇൻഫ്ലുവൻസ (ഫ്ലൂ) ഉൾപ്പെടെയുള്ള ചില വാക്സിനുകൾ ഇനി മുതൽ നിർബന്ധിത പട്ടികയിലുണ്ടാകില്ല. പകരം, ഇവ നൽകണമോ എന്നത് രക്ഷിതാക്കളുടെ തീരുമാനത്തിന് വിട്ടുനൽകാനാണ് പുതിയ നിർദേശം.
പുതിയ മാറ്റം നിലവിൽ വന്നാലും കുടുംബങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇൻഷുറൻസ് പരിരക്ഷയോ വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യമോ നഷ്ടപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒഴിവാക്കിയ വാക്സിനുകൾക്ക് പകരം കൃത്യമായ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സാധാരണയായി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അഡ്വൈസറി കമ്മിറ്റിയുടെ ഉപദേശം തേടാറുണ്ട്. എന്നാൽ ഇത്തവണ വിദഗ്ധ സമിതിയുടെ അഭിപ്രായം തേടാതെയാണ് പരിഷ്കാരം നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.
മറ്റ് ഇരുപതോളം വികസിത രാജ്യങ്ങളിലെ വാക്സിൻ നയങ്ങളുമായി താരതമ്യം ചെയ്ത ശേഷമാണ് ആരോഗ്യവകുപ്പ് (HHS) ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. സമാന രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ കുട്ടികൾക്ക് നൽകുന്ന വാക്സിനുകളുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ മാറ്റം. കുട്ടികൾക്ക് അത്യന്താപേക്ഷിതമായ വാക്സിനുകൾ മാത്രം ശുപാർശ ചെയ്യുന്നതിലൂടെ പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ നിർദേശത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. വാക്സിൻ നയം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കുടുംബങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതാണെന്ന് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെനഡി ജൂനിയർ പ്രസ്താവനയിൽ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് വിശ്വാസ്യത പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെതിരെ ആരോഗ്യ വിദഗ്ധർ ശക്തമായ വിമർശനവുമായി രംഗത്തെത്തി. മതിയായ പഠനങ്ങളോ സുതാര്യമായ ചർച്ചകളോ കൂടാതെ എടുത്ത തീരുമാനം കുട്ടികളെ അപകടത്തിലാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഹെപ്പറ്റൈറ്റിസ്, റോട്ടാവൈറസ്, ഇൻഫ്ലുവൻസ തുടങ്ങിയ വാക്സിനുകൾ ഒഴിവാക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.
കൃത്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്താതെ വാക്സിനുകളുടെ എണ്ണം കുറയ്ക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു. വാക്സിൻ നയത്തിലെ ഈ മാറ്റം മൂലം കൂടുതൽ കുട്ടികൾ രോഗബാധിതരായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിന്നസോട്ടയിലെ ആരോഗ്യ വിദഗ്ധൻ മൈക്കൾ ഓസ്റ്റർഹോം പറഞ്ഞു. HPV വാക്സിൻ നിർദേശങ്ങളിൽ മാറ്റം വരുത്തിയത് ചർച്ചകൾ ഇല്ലാതെയാണെന്നും ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US cuts vaccine list for children; Health experts concerned over controversial decision



