കാരക്കാസ്: വെനസ്വേലയിൽ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സേന വ്യോമാക്രമണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാജ്യത്ത് പ്രസിഡന്റ് നിക്കോളാസ് മദൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ എണ്ണ നിക്ഷേപം ലക്ഷ്യമിട്ടുള്ള യുഎസ് നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ മദൂറോ ജനങ്ങളോട് ആഹ്വാനം ചെയ്തു.
പ്രാദേശിക സമയം പുലർച്ചെ 1.50 ഓടെയാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്. കാരക്കാസ്, മിറാൻഡ, ആരഗുവ, ലി ഗുയ്ര എന്നിവിടങ്ങളിൽ വ്യാപകമായ ആക്രമണം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങൾക്ക് പിന്നാലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നിക്കോളാസ് മദൂറോ ഭരണകൂടത്തെ പുറത്താക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുൻപായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെനസ്വേലൻ വ്യോമപാതയിൽ വിമാനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മേഖലയിൽ സൈനിക നീക്കം നടക്കുന്നതിനാൽ വിമാനങ്ങൾക്ക് സുരക്ഷിതമല്ലെന്നായിരുന്നു വിശദീകരണം. പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ ഇത് സംബന്ധിച്ച് നാല് നോട്ടീസുകളാണ് എഫ്.എ.എ പുറത്തിറക്കിയത്.
നോട്ടീസിൽ സൂചിപ്പിച്ച നാല് മേഖലകളിൽ തന്നെയാണ് പിന്നീട് കനത്ത വ്യോമാക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. സൈനിക നടപടിയെക്കുറിച്ച് എഫ്.എ.എ വ്യക്തമായ സൂചന നൽകിയിരുന്നില്ലെങ്കിലും വിമാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത് വലിയ ആക്രമണം മുൻകൂട്ടി കണ്ടുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ വെനസ്വേലയിൽ വരും മണിക്കൂറുകൾ നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US airstrikes in Venezuela; violent explosions in Caracas, Maduro declares state of emergency



