എഡ്മന്റൺ: എഡ്മന്റണിലെ ആശുപത്രിയിൽ ചികിത്സ കാത്തുനിൽക്കുന്നതിനിടെ ദാരുണമായി മരണമടഞ്ഞ മലയാളി പ്രശാന്ത് ശ്രീകുമാറിന് (44) പ്രിയപ്പെട്ടവർ വിടചൊല്ലി. പുതുവത്സര തലേന്ന് നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബർ 22-നാണ് നെഞ്ചുവേദനയെത്തുടർന്ന് സ്ലോൺ എഡ്മന്റണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ പ്രശാന്ത് ചികിത്സ തേടിയത്. എന്നാൽ എട്ടു മണിക്കൂറോളം എമർജൻസി വാർഡിൽ കാത്തിരിക്കേണ്ടി വന്ന പ്രശാന്ത്, ചികിത്സ ലഭിക്കുന്നതിന് മുൻപ് ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.
പരമ്പരാഗത ഹിന്ദു വിലാപ വസ്ത്രമായ വെള്ളയണിഞ്ഞാണ് പ്രശാന്തിന്റെ പത്നി നിഹാരിക ചടങ്ങുകൾക്കെത്തിയത്. “ഞാൻ ശരീരമാണെങ്കിൽ പ്രശാന്ത് എന്റെ ആത്മാവായിരുന്നു. ആ ആത്മാവിനെ വീണ്ടും കാണുന്നത് വരെ ആ ഓർമ്മകളുമായി ഞാൻ ജീവിക്കും. ഇങ്ങനെയൊരു വേർപിരിയൽ പ്രതീക്ഷിച്ചില്ല,” നിഹാരിക വിതുമ്പിക്കൊണ്ട് പറഞ്ഞു. പ്രശാന്തിന്റെ 14 വയസ്സുള്ള മകളും 10 വയസ്സുള്ള മകനും അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത് സദസ്സിനെ ഈറനണിയിച്ചു. തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ അച്ഛന്റെ പാഠങ്ങൾ ഉണ്ടാകുമെന്ന് മകൾ പറഞ്ഞു.
മികച്ച പൊതുജനാരോഗ്യ സംവിധാനമുണ്ടെന്ന വിശ്വാസത്തിലാണ് പ്രശാന്ത് വർഷങ്ങൾക്ക് മുൻപ് കാനഡയിലേക്ക് കുടിയേറിയതെന്ന് സുഹൃത്തുക്കൾ ഓർമ്മിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റായ പ്രശാന്ത് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. സംഭവത്തിൽ ആൽബെർട്ട ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേ നൺസ് ആശുപത്രി അധികൃതരും അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചു. അതേസമയം, കുടുംബം ക്ഷണിച്ചിട്ടും പ്രീമിയർ ഡാനിയേൽ സ്മിത്തോ മറ്റ് മന്ത്രിമാരോ ചടങ്ങിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധമുണ്ട്. എൻ.ഡി.പി നേതാവ് സാറാ ഹോഫ്മാൻ ചടങ്ങിൽ പങ്കെടുക്കുകയും ആരോഗ്യരംഗത്തെ പോരായ്മകളെ വിമർശിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Family, officials gather to mourn the life of man who died waiting in an Edmonton ER



