ഒട്ടാവ: കോവിഡ്ക്കാലത്ത് പൗരന്മാർക്ക് വിതരണം ചെയ്ത വിവിധ സാമ്പത്തിക സഹായ പദ്ധതികളിൽ നിന്നായി 10.35 ബില്യൺ ഡോളർ തിരിച്ചുപിടിക്കാനുണ്ടെന്ന് കാനഡ റവന്യൂ ഏജൻസി (CRA). അർഹതയില്ലാത്തവർ ആനുകൂല്യം കൈപ്പറ്റിയതും, അനുവദിച്ച തുകയേക്കാൾ കൂടുതൽ വ്യക്തികളിലേക്ക് എത്തിയതുമാണ് ഇത്ര വലിയ തുക കുടിശ്ശികയാകാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം $83.5 ബില്യൺ ആണ് വിവിധ കോവിഡ് സഹായ പദ്ധതികളിലായി കാനഡ സർക്കാർ ജനങ്ങൾക്ക് നൽകിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ‘കാനഡ എമർജൻസി റെസ്‌പോൺസ് ബെനഫിറ്റ്’ (CERB) വഴി മാത്രം $45.3 ബില്യൺ വിതരണം ചെയ്തിരുന്നു. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെ പണം കൈപ്പറ്റിയവർക്ക് 2023 മുതൽ ഏജൻസി നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്.
നിലവിൽ 14 ലക്ഷത്തോളം ആളുകൾ തങ്ങൾ കൈപ്പറ്റിയ അധിക തുക സർക്കാരിലേക്ക് തിരിച്ചടച്ചിട്ടുണ്ട്. ഏകദേശം $3.3 ബില്യൺ ആണ് ഇത്തരത്തിൽ ഇതുവരെ തിരികെ ലഭിച്ചത്. കുടിശ്ശികയുള്ള ബാക്കി തുക ഈടാക്കുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് റവന്യൂ ഏജൻസിയുടെ തീരുമാനം.
പണം തിരിച്ചടയ്ക്കാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സി.ആർ.എ വക്താവ് നിന യൂസുപ്പോവ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട രീതിയിലുള്ള കർശന നടപടികളിലൂടെ മുഴുവൻ തുകയും തിരിച്ചുപിടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികൾ ഏജൻസി വേഗത്തിലാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
COVID benefit recipients beware: Canada to recover $10.35 billion; Revenue Agency takes strict action



